ഏറ്റവും വലിയ പിഎസ്സി ഓൺലൈൻ പരീക്ഷാകേന്ദ്രം കോഴിക്കോട്ട്
Friday, August 26, 2016 12:20 PM IST
കോഴിക്കോട്: സംസ്‌ഥാനത്തെ ഏറ്റവും വലിയ പിഎസ്സി ഓൺലൈൻ പരീക്ഷാകേന്ദ്രം കോഴിക്കോട്ട് അടുത്ത മാസം തുടങ്ങും. 8.12 കോടി രൂപ ചെലവിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ഓപ്പൺ ടെറസിലാണു പരീക്ഷാ കേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യംകൂടി നോക്കി ഓണത്തിന് ഇതിന്റെ ഉദ്ഘാടനം നടക്കുമെന്നു പിഎസ്സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

മലബാറിലെ അഞ്ചു ജില്ലകളിലെ ഉദ്യോഗാർഥികൾക്കായാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 321 പേർക്ക് ഒരേ സമയം പരീക്ഷ എഴുതാം. നിലവിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും എറണാകുളത്തുമാണ് ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്. തിരുവനന്തപുരത്ത് 240 പേർക്കും പത്തനംതിട്ടയിൽ 104 പേർക്കും എറണാകുളത്ത് 210 പേർക്കുമാണ് ഇരിപ്പിടശേഷിയുള്ളത്. മൂന്നു കേന്ദ്രങ്ങളുടെയും പണി 2014ൽ പൂർത്തിയായെങ്കിലും സാമ്പത്തിക പ്രശ്നം കാരണം കോഴിക്കോട് ഓൺലൈൻ കേന്ദ്രത്തിന്റെ പണി നീണ്ടുപോവുകയായിരുന്നു. അന്നത്തെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ബജറ്റിൽ പ്രത്യേക ഫണ്ട് അനുവദിച്ചു കിട്ടാൻ സഹായിച്ചത്. പത്തു കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇവിടെ ലിഫ്റ്റ് സംവിധനം ഏർപ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ സ്‌ഥലം പിഎസ്സിക്കു അനുവദിച്ചു തന്നതു മന്ത്രിയായിരുന്ന പി.കെ. ഇബ്രാഹിംകുഞ്ഞാണെന്ന് അദ്ദേഹം പറഞ്ഞു.


1,500 ഉദ്യോഗാർഥികൾ വരെയുള്ള പരീക്ഷ വേഗത്തിൽ നടത്തി ഒരു മാസത്തിനകം റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണു പിഎസ്സി ലക്ഷ്യമിടുന്നതെന്നു ചെയർമാൻ പറഞ്ഞു. വിജ്‌ഞാപനം വന്ന് ഒരു വർഷത്തിനകം റാങ്ക് ലിസ്റ്റ് പുറത്തിറക്കാനാണു ശ്രമം. പിഎസ്സി അംഗങ്ങളായ ടി.ടി. ഇസ്മയിൽ, അഡ്വ. ഇ.രവീന്ദ്രനാഥ്, കെ.പ്രേമരാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.