സർക്കാർ നിലപാട് ഏകപക്ഷീയം: സീറോ മലബാർ സഭ സിനഡ്
Tuesday, August 23, 2016 12:51 PM IST
മെഡിക്കൽ സീറ്റ് ഏറ്റെടുക്കൽകൊച്ചി: സംസ്‌ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തു സ്വാശ്രയ മെഡിക്കൽ കോളജുകളിലെ നൂറു ശതമാനം സീറ്റുകളും ഏറ്റെടുത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നു കെസി ബിസിയുടെ നിലപാടി നോടു ചേർന്നു സീറോ മലബാർ സഭാ സിനഡും അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ പ്രവേശനം സംബന്ധിച്ചു സുപ്രീംകോടതിയുടെ അനുകൂലവിധികൾ ഉണ്ടായിട്ടും സർക്കാർ നിർദേശങ്ങൾ പാലിച്ചും പാവപ്പെട്ട വിദ്യാർഥികൾക്കു സ്കോളർഷിപ്പ് നൽകിയും മാതൃകാപരമായിട്ടാണു കത്തോലിക്കാ മാനേജുമെന്റുകളുടെ മെഡിക്കൽ കോളജുകൾ പ്രവർത്തിച്ചുവരുന്നത്. മാനേജുമെന്റുകളുമായി നിലവിലുള്ള മൂന്നു വർഷത്തെ കരാർ പോലും ഏകപക്ഷീയമായാ ണു സർക്കാർ ലംഘിച്ചത്.

ചർച്ചകളില്ലാതെ സംസ്‌ഥാന സർക്കാർ സ്വീകരിച്ച ഈ നിലപാട് എല്ലാ ജനാധിപത്യ മര്യാദകളുടേയും ലംഘനമാണ്. കേന്ദ്രീകൃത പരീക്ഷയായ നീറ്റ് അടിസ്‌ഥാനമാക്കി പ്രവേശനം നടത്തുന്നത് അഭികാമ്യമാണെന്ന കേന്ദ്രസർക്കാരിന്റെ സർക്കുലർ ദുർവ്യാഖ്യാനം ചെയ്ത സംസ്‌ഥാനസർക്കാർ നടപടി അംഗീകരിക്കാനാവില്ല. സർക്കാർ നിലപാടുകളിൽ ആവശ്യമായ തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ സഭ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നു സിനഡ് സർക്കാരിനു മുന്നറിയിപ്പു നൽകി.


2013–14 വർഷങ്ങളിൽ സംസ്‌ഥാനത്തെ എയ്ഡഡ് കോളജുകളിൽ അനുവദിച്ച കോഴ്സുകൾക്കനുസൃതമായി തസ്തിക നിർണയം നടത്താത്തതും അൺഎയ്ഡഡ് കോളജുകളിലെ പുതിയ കോഴ്സുകൾക്ക് ആവശ്യമായ എൻഒസി അനുവദിക്കാത്തതും പ്രതിഷേധാർഹമാണെന്നും കെസിബിസിയുടെ നിലപാടിനോടു ചേർന്നു സിനഡ് വിലയിരുത്തി.

പൊതുവിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്‌ഥാനസർക്കാർ ആത്മാർഥത കാണിക്കുന്നില്ലെന്നും സിനഡ് അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.