ഐഎസ് റിക്രൂട്ട്മെന്റ് കേസ്: പ്രതികളെ റിമാൻഡ് ചെയ്തു
Monday, August 22, 2016 1:31 PM IST
കൊച്ചി: തമ്മനം സ്വദേശിനിയായ യുവതിയെ ഐഎസിലേക്കു റിക്രൂട്ട് ചെയ്തെന്ന സഹോദരന്റെ പരാതിയെത്തുടർന്ന് അറസ്റ്റിലായ പ്രതികളെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഒന്നും മൂന്നും പ്രതികളും മുംബൈ സ്വദേശികളുമായ അർഷി ഖുറേഷി (45), റിസ്വാൻ ഖാൻ (53) എന്നിവരെയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ. അനിൽകുമാർ റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. ജാമ്യം അനുവദിച്ചാൽ പ്രതികൾ ഒളിവിൽ പോകുമെന്നും തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുമെന്നും പോലീസ് കോടതിയെ അറിയിച്ചു.

തമ്മനം സ്വദേശിനി മെറിൻ എന്ന യുവതിയുടെ സഹോദരൻ എബിൻ ജേക്കബ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. കേസിലെ രണ്ടാം പ്രതിയും പെൺകുട്ടിയുടെ ഭർത്താവുമായ ബെസ്റ്റിൻ വിൻസന്റ് എന്ന യഹിയയും അർഷി ഖുറേഷിയും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ അടിസ്‌ഥാനത്തിലാണ് മെറിൻ മതം മാറിയതെന്നും തന്നെയും മതം മാറ്റാൻ ഗൂഢാലോചന നടന്നതായും എബിൻ ജേക്കബിന്റെ പരാതിയിൽ ബോധിപ്പിച്ചിരുന്നു.


കാസർഗോട്ടുനിന്നു കാണാതായ റാഷിദ് അബ്ദുല്ല, അഷ്ഫാഖ്, ഇജാസ്, ഷിഹാസ്, ഷഫിസുദ്ദീൻ, ബെക്സൻ മറിയം എന്നിവർ ഫോണിലൂടെയും നേരിട്ടും ഖുറേഷിയുമായി ബന്ധപ്പെട്ടിരുന്നതായും ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പോലീസ് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.