ദളിത് പീഡനം: പോലീസ് കുറ്റപത്രം സമർപ്പിച്ചു
Monday, August 22, 2016 1:31 PM IST
തലശേരി: കുട്ടിമാക്കൂലിലെ ദളിത് സഹോദരികളെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോൺഗ്രസ് തലശേരി ബ്ലോക്ക് സെക്രട്ടറിയായ കുട്ടിമാക്കൂലിലെ നടമ്മൽ രാജനേയും മക്കളായ അഖിലയേയും അഞ്ജുനയേയും രാഷ്ട്രീയവിരോധം വച്ച് ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത കേസിലാണ് തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറു പ്രതികളുള്ള ഈ കേസിൽ അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിൽ ഒരാൾക്കു പ്രായപൂർത്തിയാകാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

സിപിഎം പ്രവർത്തകരായ കുട്ടിമാക്കൂൽ ശ്രീലകം വീട്ടിൽ റിനിൽ പ്രകാശ് (19), മനയത്ത് വീട്ടിൽ ഷിജിൽ (28), പെരിങ്കളം പ്രതീക്ഷയിൽ ലിനേഷ് (33), യശോധരത്തിൽ ഷെറിൻലാൽ (25), ചാലിൽ വയലോമ്പ്രൻ സരീശ് (23) എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്. റിനിൽ പ്രകാശും സരീശും ഇപ്പോഴും റിമാൻഡിലാണ്. ഷെറിൻലാൽ ഒഴികെയുള്ള മറ്റു നാലു പേരുടെയും കുറ്റപത്രമാണ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഈ നാലു പേരുടെയും കേസ് ജില്ലാ സെഷൻസ് കോടതിയിലാണ് നടക്കുക. അഞ്ചാംപ്രതിയും പിന്നോക്ക വിഭാഗക്കാരനുമായ ഷെറിൻലാലിന്റെ കുറ്റപത്രം പിന്നീട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കും. മൂന്നാംപ്രതിയായ പതിനേഴുകാരന്റെ കുറ്റപത്രം കുട്ടികളുടെ കോടതിയിലാണു സമർപ്പിക്കുക.


ഇന്ത്യൻ ശിക്ഷാനിയമം 448 (അതിക്രമിച്ചുകടക്കുക), 341 (തടഞ്ഞുവയ്ക്കൽ), 323 (കൈ കൊണ്ട് മർദിക്കൽ), 324 (മാരകായുധനങ്ങൾ കൊണ്ട് ആക്രമിക്കൽ), 354 (മാനഭംഗം), 427 (നാശനഷ്‌ടം വരുത്തൽ) പട്ടികജാതി–വർഗ നിരോധന നിയമം 4(1)6 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരേ കുറ്റംചുമത്തിയിട്ടുള്ളത്. തലശേരി ഡിവൈഎസ്പിയായിരുന്ന സാജു പോളാണ് കേസ് അന്വേഷിച്ചതും പ്രതികളിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതും.

രാഷ്ട്രീയവിരോധം വച്ച് സിപിഎമ്മുകാരായ പ്രതികൾ അഖിലയെയും അഞ്ജുനയെയും ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിലുള്ളത്. അഞ്ജുനയുടെ പരാതി പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.