കാരുണ്യയുടെ ഒരു കോടി ലോട്ടറി വില്പനക്കാരന്
കാരുണ്യയുടെ ഒരു കോടി ലോട്ടറി വില്പനക്കാരന്
Saturday, July 30, 2016 11:38 AM IST
<ആ>സ്വന്തം ലേഖകൻ

കൂർക്കഞ്ചേരി (തൃശൂർ): കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വടൂക്കര എസ്എൻ നഗറും തഷ്ണമ്പലത്ത് വീട്ടിൽ പ്രകാശനും കുടുംബവും. സമ്മാനാർഹനെ നേരിട്ടു കണ്ട് അഭിനന്ദനം അറിയിക്കാനെത്തുന്നവരുടെ തിരക്കാണ് ഇപ്പോൾ ഈ വീട്ടിൽ. ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ കെഡബ്ല്യു 249156 ടിക്കറ്റാണ് അറുപതുകാരനായ പ്രകാശനെ സമ്മാനാർഹനാക്കിയത്. 24 വർഷമായി വടൂക്കരയും കൂർക്കഞ്ചേരിയും കേന്ദ്രീകരിച്ചു ലോട്ടറിവില്പന നടത്തുകയാണ് പ്രകാശൻ.

ആറു മാസം മുമ്പുണ്ടായ വാഹനാപകടത്തിൽ പ്രകാശന്റെ കാലിനു സാരമായ പരിക്കേറ്റിരുന്നു. തുടർന്നു വീട്ടുകാർ ലോട്ടറി വില്പന നിർത്താൻ നിർബന്ധിച്ചെങ്കിലും വർഷങ്ങളായി ചെയ്തുവരുന്ന തൊഴിൽ ഉപേക്ഷിക്കാൻ പ്രകാശനു മനസുവന്നില്ല. പരിക്കുള്ള കാലുമായി ആശുപത്രിയിൽനിന്ന് പ്രകാശൻ തന്റെ ലോട്ടറിജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. 15 വർഷമായി തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലുള്ള പ്രതീക്ഷ ലോട്ടറി ഏജൻസിയിൽനിന്നാണ് വില്പനയ്ക്കായി ടിക്കറ്റെടുക്കുന്നത്. എന്നും വിൽക്കുന്ന ടിക്കറ്റുകളിൽനിന്ന് ഒരു ലോട്ടറി തനിക്കായി മാറ്റിവയ്ക്കാറുണ്ടായിരുന്നു. എങ്കിലും ഇതിനുമുമ്പ് സമ്മാനം കിട്ടിയത് ഒരു തവണ മാത്രം. അന്നു വിറ്റുപോകാതിരുന്ന ടിക്കറ്റിന് 20,000 രൂപയാണ് ലഭിച്ചത്.


ലോട്ടറിത്തുകകൊണ്ട് നല്ലൊരു വീടുവയ്ക്കണമെന്നാണു പ്രകാശന്റെ ആഗ്രഹം. ലോട്ടറിവില്പന തുടരുമെന്നും പറയുന്നു. ബാങ്ക് അവധിയായതിനാൽ ടിക്കറ്റ് ബാങ്കിൽ ഏല്പിക്കാൻ സാധിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ച പ്രകാശന്റെ മകൻ റെനിലിന്റെ ഭാര്യ സൗമ്യ ആൺകുഞ്ഞിനു ജന്മം നൽകിയിരുന്നു. ആ സന്തോഷം നിറഞ്ഞുനിൽക്കുന്നതിനിടയിലാണ് ഭാഗ്യദേവത കുടുംബത്തെ വീണ്ടും അനുഗ്രഹിക്കുന്നത്. ഭാര്യ ചന്ദ്രമതി ചീരാച്ചി സപ്ലൈകോയിൽ താത്കാലിക ജീവനക്കാരിയാണ്. മക്കളായ പ്രവീൺ വർക്ക്ഷോപ്പ് ജീവനക്കാരനും പ്രനിൽ ബേക്കറി ഉത്പന്നങ്ങളുടെ നിർമാതാവുമാണ്. മകൾ: പ്രിയ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.