കടലിൽനിന്നു ലഭിച്ച വിമാനഭാഗങ്ങൾ നാവികസേനാ ഉദ്യോഗസ്‌ഥർ ഏറ്റെടുത്തു
Friday, July 29, 2016 1:42 PM IST
ചേർത്തല: കടലിൽനിന്നു മത്സ്യത്തൊഴിലാളികൾക്കു ലഭിച്ച വിമാന ഭാഗങ്ങൾ നാവികസേനാ വിദഗ്ധർ ചേർത്തലയിലെത്തി ഏറ്റെടുത്തു. മാരാരിക്കുളം, ചെത്തി കടപ്പുറത്തുനിന്നാണ് വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങൾ കഴിഞ്ഞദിവസം വൈകുന്നേരം മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്കു ലഭിച്ചത്. വിമാന ഭാഗങ്ങൾ ചേർത്തല ഡിവൈഎസ്പി എം. രമേഷ്കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് അർത്തുങ്കൽ സ്റ്റേഷനിലേക്കു മാറ്റിയിരുന്നു. ജില്ലാ പോലീസ് മേധാവി എറണാകുളം കളക്ടർ മുഖേന കൊച്ചിയിലെ നാവിക ആസ്‌ഥാനത്ത് വിവരം അറിയിക്കുകയും ലഭിച്ച വിമാന ഭാഗങ്ങളുടെ ഫോട്ടോകൾ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. രാത്രിയോടെ ചേർത്തലയിലെത്തിയ നാവികസേന ഉദ്യോഗസ്‌ഥർ ഇതു കൊച്ചിയിലേക്കു കൊണ്ടുപോയി.

കഴിഞ്ഞദിവസം കടലിൽ തകർന്നു വീണ നാവികസേനയുടെ ആളില്ലാ വിമാനത്തിന്റേതാണു കണ്ടെടുത്ത വിമാനഭാഗങ്ങളെന്നു സൂചനയുണ്ട്. പതിവു നിരീക്ഷണ പറക്കിലിനിടെ വിമാനം കടലിൽ തകർന്നുവീണതാണെന്നാണു കരുതുന്നത്.


തീരത്തുനിന്നു പത്തു മൈൽ അകലെ 25 മീറ്റർ ആഴമുള്ള ഭാഗത്താണു വിമാനം പതിച്ചത്. കടലിൽ തകർന്ന വിമാനം കണ്ടെ ത്താൻ നാവികസേനയുടെ ചെറുവിമാനങ്ങൾ തെരച്ചിൽ നട ത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. എൻജിനിലുണ്ടായ തകരാറിനെത്തുടർന്നാണ് ആളില്ലാ വിമാനം വീണതെന്നു കരുതുന്നത്. രണ്ടുമീറ്ററോളം നീളമുള്ളതും വിമാനത്തിന്റെ ചിറകിനോടു രൂപ സാദൃശ്യമുള്ളതുമാണു കഴിഞ്ഞദിവസം ലഭിച്ച ഭാഗങ്ങൾ. അതിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തി ൽ രേഖപ്പെടുത്തലുകളും ഉണ്ട്. ഐഎഐ മലാട്ട് ഡിവിഷൻ, മിലിട്ടറി എയർക്രാഫ്റ്റ് ഗ്രൂപ്പ്, ഇസ്രായേൽ എയർക്രാഫ്റ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന് ഇംഗ്ലീഷിലുള്ള രേഖപ്പെടുത്തലാണ് ഇതിലുള്ളത്. 2011 മെയിൽ നിർമിച്ചതാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.