നികുതിയിളവ്: കെ.എം. മാണിക്കെതിരേ വിജിലൻസ് ത്വരിതപരിശോധന ആരംഭിച്ചു
നികുതിയിളവ്: കെ.എം. മാണിക്കെതിരേ വിജിലൻസ് ത്വരിതപരിശോധന ആരംഭിച്ചു
Friday, July 29, 2016 1:29 PM IST
കൊച്ചി: വൻകിട ബിസിനസ് സ്‌ഥാപനങ്ങൾക്കു വഴിവിട്ട് നികുതിയിൽ ഇളവു നൽകിയെന്ന പരാതിയിൽ മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരേ വിജിലൻസ് ത്വരിതപരിശോധന ആരംഭിച്ചു. എറണാകുളം ഡിവൈഎസ്പി ഫിറോസ് എം. ഷെഫീക്കിന്റെ നേതൃത്വത്തിലാണു പരിശോധന.

ബിജെപി നേതാവ് അഡ്വ. നോബിൾ മാത്യു വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. 2013 ൽ തൃശൂരിലെ വൻകിട കോഴി ഇറക്കുമതി സ്‌ഥാപനത്തിനും 2011 ൽ സൗന്ദര സംരക്ഷക ആയുർവേദ മരുന്നു കമ്പനികൾക്കും നികുതിയിൽ ഇളവു നൽകിയെന്നാണ് പരാതി. കോഴി ഫാമിന് 65 കോടി രൂപ നികുതി അടയ്ക്കേണ്ടത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഇടപെട്ട് ഒഴിവാക്കികൊടുത്തുവെന്നാണ് ആരോപണം. ആയുർവേദ മരുന്നു കമ്പനികൾക്ക് 12.5 ശതമാനം നികുതി അടയ്ക്കേണ്ടത് നാലു ശതമാനമാക്കി മുൻകാല പ്രാബല്യത്തോടെ അനുവദിച്ചു നൽകിയെന്നാണ് മറ്റൊരു ആരോപണം.


നികുതിയിളവ് അനുവദിച്ചതു മൂലം സംസ്‌ഥാന ഖജനാവിലേക്ക് കോടികളുടെ നഷ്‌ടമുണ്ടായതായും പരാതിയിൽ പറയുന്നു. പരാതിക്കാരനായ അഡ്വ.നോബിൾ മാത്യുവിൽനിന്ന് ഇന്നലെ മൊഴി എടുത്തതായി ഡിവൈഎസ്പി ഫിറോസ് എം. ഷെഫീക്ക് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.