കൊല്ലത്തെ ഐഎസ്എസ് യോഗം: വിചാരണ തുടങ്ങി
Thursday, July 28, 2016 12:05 PM IST
കൊച്ചി: കൊല്ലത്തെ അൻവാർശേരിയിൽ നിരോധിത സംഘടനയായ ഐഎസ്എസിന്റെ യോഗം ചേർന്നെന്ന കേസിന്റെ വിചാരണ നടപടി എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ തുടങ്ങി. നാലു സാക്ഷികളുടെ വിസ്താരമാണ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എം.ബാലചന്ദ്രൻ മുമ്പാകെ നടന്നത്. ഇനി ഏതാനും കേസുകൾ കൂടി വിസ്തരിക്കാനുണ്ട്. മറ്റു സാക്ഷികളുടെ വിസ്താരം അടുത്ത ദിവസങ്ങളിൽ നടക്കും.

ഐഎസ്എസിനെ നിരോധിച്ചശേഷം 1992 ഡിസംബർ 13ന് അൻവാർശേരിയിൽ മഅദനി അടക്കം 18 പേർ യോഗം ചേർന്നെന്നാണു കേസ്. 18 പ്രതികളിൽ എട്ടു പേരുടെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. തിരുവനന്തപുരം പാങ്ങോട് പണിയിൽ നൗഷാദ്, പാങ്ങോട് കല്ലറ മുറിയിൽ അബ്ദുല്ല, നെല്ലിക്കുഴി കപ്പിച്ചിറ ചാമക്കാലയിൽ പി.എം. ഹസൈനാർ, മലപ്പുറം കുഴിപ്പുറം മൂസ, അയ്യബ്, തൃശൂർ കാട്ടൂർ മംഗലത്തറ സലിം, പെരുമ്പാവൂർ മുടിക്കൽ ഏറത്ത്േ അബ്ദുറഹ്മാൻ, മഅ്ദനിയുടെ പിതാവ് അബ്ദുസമദ് എന്നിവരാണു വിചാരണ നേരിടുന്നവർ.


അതിനിടെ, പോലീസ് 24 വർഷം മുമ്പ് കേസ് രജിസ്റ്റർ ചെയതപ്പോൾ പിടികൂടിയ തൊണ്ടിമുതലുകളായ കൈത്തോക്ക്, തിരകൾ, ഒന്നരക്കിലോ വെടിമരുന്ന്, മെറ്റൽ ഡിക്റ്റക്ടർ എന്നിവ കൊല്ലത്തെ മജിസ്ട്രേറ്റ് കോടതിയിൽനിന്നു കാണാതായതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒന്നും വിചാരണ കോടതിയിലേക്കു കൈമാറിയിട്ടില്ലത്രേ. വിചാരണ തുടങ്ങിയ സാഹചര്യത്തിൽ തൊണ്ടി മുതലുകൾ പരിശോധിച്ചപ്പോഴാണു കോടതിയുടെ സേഫ് കസ്റ്റഡിയിൽനിന്നു നിർണായക തൊണ്ടി മുതലുകൾ നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവം പുറത്തറിയിക്കാതെ കോടതി ജീവനക്കാർ ഒരാഴ്ചയായി തൊണ്ടിമുറി അരിച്ചു പെറുക്കിയിട്ടും ഫലമുണ്ടായില്ല.

കോടതിയിലെ അന്നത്തെ തൊണ്ടി ക്ലർക്ക് പിന്നീടു ജോലി രാജിവച്ചു വിദേശത്തേക്കു പോയതായി ആരോപണമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.