സരിതയെ അറിയില്ലെന്നു മുൻമന്ത്രി ജയലക്ഷ്മി
സരിതയെ അറിയില്ലെന്നു മുൻമന്ത്രി ജയലക്ഷ്മി
Thursday, July 28, 2016 12:05 PM IST
കൊച്ചി: സരിത എസ്. നായർ, ലക്ഷ്മി നായർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ത്രീയെ പരിചയമില്ലെന്നും നേരിൽ കണ്ടിട്ടേയില്ലെന്നും മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ മൊഴി. താൻ ഡ്രീം സോളാറിന്റെ ഉദ്ഘാടനമാണു നിർവഹിച്ചതെന്നും അതിനു ടീം സോളാറുമായി എന്തെങ്കിലും ബന്ധവുമുള്ളതായി അറിയില്ലെന്നും ജയലക്ഷ്മി ജസ്റ്റീസ് ജി.ശിവരാജൻ കമ്മീഷൻ മുമ്പാകെ മൊഴിനൽകി. ഡ്രീം സോളാർ കമ്പനി ഇപ്പോഴും വയനാട്ടിൽ പ്രവർത്തിച്ചു വരുന്നതായും അവർ കമ്മീഷനെ അറിയിച്ചു. ഈ കമ്പനിയെക്കുറിച്ചു കമ്മീഷൻ കൂടുതൽ അന്വേഷണം നടത്തുമെന്നു ജസ്റ്റീസ് ശിവരാജൻ അറിയിച്ചു.

വയനാട്ടിലെ ഒരു എംടെക് ബിരുദധാരി നടത്തുന്ന ഡ്രീം സോളാർ എന്ന സ്‌ഥാപനത്തിന്റെ ഉദ്ഘാടന കർമം നിർവഹിക്കാൻ 2011 ജൂലൈയിൽ അവിടുത്തെ പ്രാദേശിക നേതാക്കൻമാരും മുനിസിപ്പൽ ചെയർമാനും അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ് ചെയർമാനും മറ്റു ജനപ്രതിനിധികളും ചേർന്നു തന്നെ ക്ഷണിച്ചിരുന്നു. അതിന്റെ ഉദ്ഘാടനം താൻ നിർവഹിച്ചു. എന്നാൽ, ഡ്രീം സോളാർ ഉദ്ഘാടനം ചെയ്യുന്ന സമയത്ത് സരിത എസ്. നായർ അവിടെ ഉണ്ടായിരുന്നു എന്ന വിവരം ഒരു വർഷത്തിനു ശേഷം മാധ്യമങ്ങളിലൂടെയാണു മനസിലാക്കിയത്. സരിത നേരത്തെ കമ്മീഷനിൽ മൊഴി നൽകിയതു പ്രകാരം അവരുമായി തനിക്കു യാതൊരു സുഹൃദ്ബന്ധവും ഉണ്ടായിരുന്നില്ലെന്നും ജയലക്ഷ്മി പറഞ്ഞു. സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലെയും ഹരിജൻ കോളനികളിൽ സൗജന്യ സോളാർ പാനൽ സ്‌ഥാപിച്ചുനൽകുന്ന പദ്ധതിയുടെ ഒരു പ്രോജക്ട് റിപ്പോർട്ട് ടീം സോളാർ കമ്പനിയുടെ സിഇഒ ആയിരുന്ന ആർ.ബി നായർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് 2011 ജൂലൈ 30ന് നൽകിയെന്നും അതിന്റെ ഒരു കോപ്പി മന്ത്രി തനിക്കു നൽകിയെന്നുമുള്ള സരിതയുടെ മൊഴിയെക്കുറിച്ച് അറിയില്ല. ജയലക്ഷ്മി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.