ടൈറ്റാനിയം: രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
ടൈറ്റാനിയം: രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
Tuesday, July 26, 2016 4:27 PM IST
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസിൽ രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ. ബദറുദ്ദീൻ നിർദേശം നൽകി. അന്വേഷണം പൂർത്തിയാക്കാൻ നാലു മാസത്തെ സാവകാശം വേണമെന്ന വിജിലൻസ് നിയമോപദേഷ്‌ടാവിന്റെ ആവശ്യം കോടതി തള്ളി.

വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രധാനപ്പെട്ട ഫയലുകൾ കണ്ടെടുത്തതായി വിജിലൻസ് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു. മാലിന്യ നിർമാർജനത്തിലെ പ്രധാന ഇനമായ ആസിഡ് റിക്കവറി പ്ലാന്റുമായി ബന്ധപ്പെട്ട ഫയലുകൾ നേരത്തെ വിജിലൻസ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. ഈ ഫയലുകൾ ഉൾപ്പടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മൂന്നാംഘട്ടത്തിലേക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ നേരത്തെ ഇറക്കുമതി ചെയ്തതു വില്പന നടത്തിയാൽ നഷ്‌ടം നീക്കാൻ കഴിയുമെന്നു വിജിലൻസ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ പരിശോധനയിൽ ഇവയിൽ പല യന്ത്രസാമഗ്രമികളും തുരുമ്പെടുത്ത് നശിച്ചതായി കണ്ടെത്തിയിട്ടുളളതിനാൽ ഈ നിലപാട് മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്.


ഇതിനുപുറമെ വിദഗ്ധ അഭിപ്രായത്തിനായി എഫ്എസിടിയിൽ നിന്നു വിദഗ്ധരുടെ സഹായം തേടിയതായും വിജിലൻസ് നിയമോപദേഷ്‌ടാവ് സി.സി. അഗസ്റ്റിൻ കോടതിയെ അറിയിച്ചു.

ടൈറ്റാനിയം അഴിമതിക്കേസിൽ മുൻ എംഡി ഉൾപ്പടെ ആറു പേർക്കെതിരെ നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ടൈറ്റാനിയം എംഡി, മുൻ എംഡി ഈപ്പൻ ജോസഫ്, ഡയറക്ടർമാരായിരുന്ന എ.എം. ഭാസ്കരൻ തോമസ് മാത്യു, സന്തോഷ് കുമാർ, ഗോപകുമാർ നായർ എന്നിവരെയാണു പ്രതിചേർത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവരെക്കൂടി കേസിൽ പ്രതിചേർക്കണമെന്ന് പരാതിക്കാരനായ മുൻ ടൈറ്റാനിയം ജീവനക്കാരൻ ജയൻ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൽ തെളിവ് ലഭിക്കുകയാണെങ്കിൽ മാത്രമേ പ്രതിചേർക്കേണ്ടതുളളുവെന്നും വിജിലൻസ് അറിയിച്ചു.

360 കോടി രൂപയുടെ അഴിമതി ആരോപിച്ച് സമർപ്പിച്ച ഹർജിയെ തുടർന്നാണ് 2014 സെപ്റ്റംബർ 14ന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.