കടകംപള്ളി ഭൂമിതട്ടിപ്പ്: കുറ്റപത്രം കോടതി മടക്കിനൽകി
കടകംപള്ളി ഭൂമിതട്ടിപ്പ്: കുറ്റപത്രം കോടതി മടക്കിനൽകി
Monday, July 25, 2016 2:00 PM IST
തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കുറ്റപത്രം സിബിഐ പ്രത്യേക കോടതി മടക്കിനൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഗൺമാൻ സലിംരാജ്, ഭാര്യ ഷംഷാദ് എന്നിവരുൾപ്പെടെ എഫ്ഐആറിൽ പേരുണ്ടായിരുന്ന 22 പേരെ ഒഴിവാക്കി സമർപ്പിച്ച കുറ്റപത്രമാണു ജഡ്ജി പി.വി. ബാലകൃഷ്ണൻ തിരികെ നൽകിയത്.

2014 ഏപ്രിലിലായിരുന്നു സലിംരാജ് ഉൾപ്പെടെ 27 പേരെ പ്രതിയാക്കി സിബിഐ പ്രഥമവിവര റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ, കുറ്റപത്രം സമർപ്പിച്ചപ്പോൾ 22 പേരെ ഒഴിവാക്കി. എന്തുകൊണ്ടു പ്രതിസ്‌ഥാനത്തുണ്ടായിരുന്ന പ്രമുഖർ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയെന്ന കാര്യത്തിൽ കുറ്റപത്രത്തിൽ യാതൊരു വിശദീകരണവുമില്ലാത്തതാണ് കുറ്റപത്രം മടക്കാൻ കാരണമായത്. ഇതുസംബന്ധിച്ച് പിന്നീട് അനുബന്ധ റിപ്പോർട്ട് സമർപ്പിക്കുമെന്നോ ഇല്ലെന്നോ കുറ്റപത്രത്തിൽ ഒരിടത്തും സൂചനയുമില്ലായിരുന്നു.


മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുള്ളവരും റവന്യു ഉദ്യോഗസ്‌ഥരുംകൂടി ഗൂഢാലോചന നടത്തി കടകംപള്ളി വില്ലേജിലെ 15.88 ഏക്കർ ഭൂമി തട്ടിയെടുത്തുവെന്നാണ് എഫ്ഐആറിൽ പറഞ്ഞിരുന്നത്. തട്ടിപ്പിനിരയായവർ സംസ്‌ഥാന പോലീസിൽ നിരവധി പരാതികൾ നൽകിയെങ്കിലും അന്വേഷണം നടന്നിരുന്നില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നു സമർപ്പിച്ച കുറ്റപത്രത്തിലാണ് കേവലം അഞ്ചുപേരെ മാത്രം പ്രതിയാക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.