ജിഷ വധക്കേസ്: എഎസ്ഐക്കു സസ്പെൻഷൻ
Sunday, July 24, 2016 12:53 PM IST
പെരുമ്പാവൂർ: ജിഷ വധക്കേസുമായി ബന്ധപ്പെട്ടു പോലീസിനു വിവരം നൽകിയ ആളോട് അപമര്യാദയായി പെരുമാറിയ കുറുപ്പുംപടി സ്റ്റേഷനിലെ എഎസ്ഐ പി.പി. രമേഷിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. ജിഷയുടെ കൊലപാതകം നടന്ന് ഒരു മാസത്തിനു ശേഷം മേയ് 28ന് കറുപ്പുംപടി നഗരത്തിൽ സംശയാസ്പദമായി കണ്ട രണ്ടു വ്യക്‌തികളെക്കുറിച്ചു വിവരം നൽകിയ വ്യക്‌തിയോടു മോശമായി പെരുമാറി എന്ന കാരണത്താലാണു കൊച്ചി റേഞ്ച് ഐജി എസ്. ശ്രീജിത്ത് രമേഷിനെ സസ്പെൻഡ് ചെയ്തത്.

കുറുപ്പംപടിയിൽ ഹോട്ടൽ നടത്തുന്ന നിസാർ എന്നയാളുടെ പരാതിയിലാണു നടപടി. സംഭവദിവസം രാത്രി 10.30ന് നിസാറിന്റെ ഹോട്ടലിനു സമീപം രണ്ടു വ്യക്‌തികൾ മദ്യപിച്ചു ബഹളമുണ്ടാക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, ഇവരോടു കാര്യങ്ങൾ തിരക്കിയപ്പോൾ വ്യക്‌തമായ ഉത്തരം ലഭിച്ചില്ല. തുടർന്ന് നിസാർ സ്റ്റേഷനിലേക്കു ഫോൺ ചെയ്ത് വിവരമറിയിച്ചു. അന്നു രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ പി.പി. രമേഷ് വിവരമറിഞ്ഞു സ്‌ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടില്ല. തുടർന്ന് ഹോട്ടലിൽ എത്തിയ എഎസ്ഐ നിസാറിനോടു കയർത്തു സംസാരിക്കുകയും പിറ്റേന്നു രാവിലെ പത്തിനു സ്റ്റേഷനിൽ എത്തി എസ്ഐയോട് ഈ വിവരം നേരിട്ടു പറയണമെന്നു നിർദേശിക്കുകയും ചെയ്തു.


ഈ സംഭവത്തെത്തുടർന്ന് തന്നോട് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചു നിസാർ എസ്പിക്കു നൽകിയ പരാതിയിലാണു സസ്പെൻഷൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.