ബ്ലാക്ക്മെയിൽ പെൺവാണിഭം: മുഖ്യപ്രതിയായ കൊല്ലം സ്വദേശിനിയും പിടിയിൽ
Sunday, July 24, 2016 12:33 PM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരനെ വിളിച്ചുവരുത്തി നഗ്നനാക്കി സ്ത്രീകൾക്കൊപ്പം നിർത്തി ചിത്രമെടുത്തു പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ സ്ത്രീയും പോലീസ് പിടിയിലായി. കൊല്ലം വാളത്തുംഗൽ മൺകുഴി കിഴക്കതിൽ അഞ്ജലി എന്ന പ്രിയ(26)യെയാണ് മെഡിക്കൽ കോളജ് പോലീസ് കൊല്ലത്തെ വീട്ടിൽ നിന്നു പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു പ്രിയയുടെ സഹായികളായ രണ്ടു സ്ത്രീകളടക്കം നാലു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു.

സർക്കാർ ഉദ്യോഗസ്‌ഥനെ കുമാരപുരത്തുള്ള വീട്ടിൽ വിളിച്ചുവരുത്തിയതും മൊബൈൽ ഫോണിൽ ഇയാളുടെ ഫോട്ടോ എടുത്തതും പ്രിയയാണെന്നു പോലീസ് പറഞ്ഞു. ഈ ചിത്രങ്ങൾ ഫേസ്ബുക്ക് വഴിയും വാട്ട്സ്ആപ് വഴിയും പ്രചരിപ്പിക്കുമെന്നും കുടുംബം തകർക്കുമെന്നും ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു. ചിത്രം പകർത്താൻ ഉപയോഗിച്ച പ്രിയയുടെ മൊബൈൽഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.


അറസ്റ്റിലായ സംഘം ഇത്തരത്തിൽ എട്ടു തട്ടിപ്പുകൾ നടത്തിയതായി വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു. തട്ടിപ്പിനിരയായവർ സംഭവം പുറത്തറിയാതിരിക്കാൻ വൻതുക നൽകി രക്ഷപ്പെടുകയായിരുന്നു പതിവെന്നും പോലീസ് പറഞ്ഞു.

കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് സിഐ ബിനുകുമാർ, എസ്ഐമാരായ ബിയോജ്, ബാബു എന്നിവർ ചേർന്നാണ് പ്രിയയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രിയയെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.