മോദിഭരണത്തിൽ ദളിതരെ വേട്ടയാടുന്നു: സുധീരൻ
മോദിഭരണത്തിൽ ദളിതരെ വേട്ടയാടുന്നു: സുധീരൻ
Saturday, July 23, 2016 1:19 PM IST
തിരുവനന്തപുരം: മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സംഘപരിവാറും ബിജെപിയും ദളിത് സമൂഹത്തിനു നേരേ നടത്തി വരുന്ന അതിക്രമങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണു ഗുജറാത്തിലെ ഊനയിലെ ദളിതർക്കു നേരേയുള്ള അക്രമമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.

ദാദ്രിയിലെ അഖ്ലാകിന്റെ കൊലപാതകം, രോഹിത് വെമുലയുടെ ആത്മഹത്യ, ഹരിയാനയിൽ ദളിത് കുട്ടികളെ ചുട്ടുകരിച്ചതും ഉൾപ്പെടെ നിരവധി ക്രൂര സംഭവങ്ങളാണു ബിജെപി ഭരണത്തിൻകീഴിൽ ഉണ്ടായത്. മതന്യൂനപക്ഷങ്ങൾക്കെതിരേ സ്വീകരിച്ചുവരുന്ന ദ്രോഹനിലപാടുകളുടെ അതേ രീതി തന്നെയാണു ദളിത് ജനവിഭാഗങ്ങൾക്കെതിരേയും ബിജെപി നടത്തുന്നത്.


ബിജെപിയുടെ ദളിത് വിരുദ്ധമുഖം അനാവരണം ചെയ്യപ്പെട്ട തുടർസംഭവങ്ങളുടെ ഭാഗമാണു ഊനയിൽ നടന്നത്. ഇതിനെതിരേ പ്രതികരിക്കണം–സുധീരൻ പറഞ്ഞു.

മറ്റു സംസ്‌ഥാനങ്ങളിലെ ദളിത് വേട്ടയ്ക്കെതിരേ പ്രതികരിക്കുന്നു എന്ന് അവകാശപ്പെടുന്ന സിപിഎം ഭരണത്തിനു നേതൃത്വം കൊടുക്കുന്ന കേരളത്തിലും ദളിത് പീഡനം നടക്കുന്നു എന്നുള്ളതു നിർഭാഗ്യകരമാണ്. തലശേരിയിൽ ദളിത് സഹോദരിമാരെ കള്ളക്കേസെടുത്തു കൊച്ചുകുഞ്ഞിനോടൊപ്പം ജയിലിലടച്ച സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഇടതു സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.