ദൈവദാസൻ മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിന് ഇന്നു തുടക്കം
Thursday, June 30, 2016 1:45 PM IST
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും മലങ്കര പുനരൈക്യ പ്രസ്‌ഥാനത്തിന്റെ ശില്പിയുമായ ദൈവദാസൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിന്റെ 63–ാം ഓർമപെരുനാൾ ഇന്നുമുതൽ 15 വരെ പട്ടം സെന്റ് മേരീസ് അതിഭദ്രാസന ദൈവാലയത്തിലെ കബറിങ്കൽ നടക്കും. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ കബറിങ്കൽ തീർഥാടകർക്കു വേണ്ടി പ്രത്യേക മധ്യസ്‌ഥപ്രാർഥന നടക്കും.

ഇന്നു വൈകുന്നേരം 5.30–ന് പൂനാ–കട്കി എക്സാർക്കേറ്റിന്റെ അധ്യക്ഷൻ ബിഷപ് തോമസ് മാർ അന്തോണിയോസ് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ഭദ്രാസന വികാരി ജനറൽമാരായ ജോർജ് ചരുവിള കോർ എപ്പിസ്കോപ്പ, ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ, റവ. ഡോ. ആന്റണി ചെത്തിപ്പുഴ, റവ. ഡോ. വർഗീസ് താന്നിക്കാക്കുഴി, റവ. ഡോ. ജോർജ് കാലായിൽ, റവ. ഫാ. ജോസഫ് സുന്ദരം, ഗീവർഗീസ് മണ്ണിക്കരോട്ട് കോർ എപ്പിസ്കോപ്പ, റവ. ഫാ. വർഗീസ് കുന്നുംപുറത്ത്, ഡാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പ എന്നിവർ നേതൃത്വം നൽകും. ഏഴിന് വൈകിട്ട് സീറോ മലബാർ ക്രമത്തിൽ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കനും 12–ന് വൈകിട്ട് ലത്തീൻ ക്രമത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ക്രിസ്തുദാസും വിശുദ്ധ കുർബാന അർപ്പിക്കും. 13–നു വൈകുന്നേരം മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് വിശുദ്ധ കുർബാന അർപ്പിക്കും.

14–നു മൂന്നിന് ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ റവ. ഡോ. ജോസ് കുരുവിളയുടെ നേതൃത്വത്തിൽ സമൂഹബലി തുടർന്ന് റാന്നി–പെരുനാട്, മാവേലിക്കര, മാർത്താണ്ഡം എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടന പദയാത്രാ സംഘങ്ങൾ കബറിൽ എത്തിച്ചേരും. പ്രാർഥനയ് ക്കുശേഷം കത്തിച്ച തിരികളുമായി തീർഥാടകർ കാതോലിക്കാബാവയുടെയും മറ്റു മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തിൽ മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കുചേരും. ഓർമപ്പെരുന്നാൾ ദിവസമായ 15–നു രാവിലെ നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യ കാർമികത്വം വഹിക്കും. ഈ വർഷത്തെ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അമേരിക്കയിലെ ന്യൂയോർക്ക് ആർച്ച്ബിഷപ് കർദിനാൾ തിമോത്തി ഡോളൻ വചനസന്ദേശം നൽകും.


ഓർമപ്പെരുനാളിനോടനുബന്ധിച്ച് ആറിനു രാവിലെ ഒമ്പതിനു നടക്കുന്ന വൈദിക–സന്യസ്ത സംഗമത്തിന് ഫാ. ബോബി ജോസ് കപ്പൂച്ചിൻ നേതൃത്വം നൽകും. റാന്നി–പെരുനാട്ടിൽനിന്നുള്ള പ്രധാന പദയാത്ര 10നു രാവിലെ ആരംഭിക്കും. ജന്മഗൃഹമായ മാവേലിക്കര പുതിയകാവിൽ നിന്നുള്ള പദയാത്ര ഒമ്പതിനു രാവിലെ ആരംഭിക്കും. മാർത്താണ്ഡത്തുനിന്നുമുള്ള പദയാത്ര 13–നു രാവിലെ ആരംഭിക്കും. ഇവ കൂടാതെ ഡൽഹി–ഗുഡ്ഗാവ്, പൂന–കട്കി, തിരുവല്ല, മൂവാറ്റുപുഴ, പുത്തൂർ, ബത്തേരി, തിരുവനന്തപുരം മേജർ അതിരൂപതയിലെ വിവിധ വൈദിക ജില്ലകൾ എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകസംഘങ്ങൾ വിവിധ ദിവസങ്ങളിൽ പെരുനാട്ടിൽനിന്നുള്ള പ്രധാന പദയാത്രയോടു ചേരും. പദയാത്രകൾക്ക് മലങ്കര കത്തോലിക്കാ യുവജന പ്രസ്‌ഥാനമാണ് നേതൃത്വം നൽകുന്നത്. ജൂലൈ 10–ന് തിരുവനന്തപുരം നഗരത്തിലെ 30 ദേവാലയങ്ങളിൽനിന്ന് ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന പദയാത്ര വൈകിട്ട് നാലിന് കബറിങ്കൽ എത്തിച്ചേരും.

ഓർമപ്പെരുനാളിനൊരുക്കമായി സെന്റ് മേരീസ് കത്തീഡ്രൽ അങ്കണത്തിൽ പന്തലിന്റെ പണികൾ ഒമ്പതിന് ആരംഭിക്കും. 14–ന് എത്തിച്ചേരുന്ന മുഴുവൻ തീർഥാടകർക്കും സെന്റ് മേരീസ് സ്കൂളിലും മാർ ഈവാനിയോസ് വിദ്യാനഗറിലെ വിവിധ സ്‌ഥാപനങ്ങളിലും താമസസൗകര്യവും 15ന് എല്ലാവർക്കും സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നേർച്ചസദ്യയും ക്രമീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.