വെടിമരുന്നു ശേഖരവുമായി സേലം സ്വദേശി പിടിയിൽ
വെടിമരുന്നു ശേഖരവുമായി സേലം സ്വദേശി പിടിയിൽ
Thursday, June 30, 2016 1:31 PM IST
പെരിന്തൽമണ്ണ: നൂറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണറേറ്ററുകളുമായി സേലം സ്വദേശി പിടിയിലായി. സേലം കൊങ്കാരപ്പട്ടി ഊരിൽ ബി 40യിൽ താമസിക്കുന്ന ശൗരിയുടെ മകൻ ജോസഫ് (45) ആണ് പിടിയിലായത്. ഇന്നലെ പുലർച്ച നാലോടെ പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.

പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനാണ് വെടിമരുന്ന് കൊണ്ടുവന്നതെന്നത് ഇയാൾ പറഞ്ഞു. ബിഗ് ഷോപ്പറിൽ വെടിമരുന്നു ശേഖരവുമായി ബസിലാണ് ഇയാളെത്തിയത്. പെരിന്തൽമണ്ണയിലുള്ള മുരുകേശൻ എന്നയാൾക്കാണ് ഇയാൾ വെടിമരുന്ന് എത്തിക്കുന്നത് എന്ന വിവരത്തെ തുടർന്ന് ഇയാൾ താമസിക്കുന്ന ജൂബിലി റോഡിലെ വാടക ക്വാർട്ടേഴ്സ് റെയ്ഡ് ചെയ്തെങ്കിലും ഇയാളെ പിടികൂടാനായില്ല.


എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.എ. പ്രദീപ്, ഇൻസ്പെക്ടർ സച്ചിദാനന്ദൻ, പ്രിവന്റീവ് ഓഫീസർ കെ. സുധീർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു പി. ബഞ്ചമിൻ, കെ. രാമകൃഷ്ണൻ, കെ.രാമൻകുട്ടി, സായിറാം, വി.കെ. ഷെരീഫ്, ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കേസിന്റെ തുടരന്വേഷണം പോലീസിന് കൈമാറുമെന്ന് എക്സൈസ് അറിയിച്ചു. മാസങ്ങൾക്ക് മുൻപ് സ്ഫോടകവസ്തുവുമായെത്തിയ ലോറി ഉൾപ്പെടെ രണ്ട് തമിഴ്നാട് സ്വദേശികളെ പെരിന്തൽമണ്ണ ബൈപാസിൽ വച്ച് പോലീസ് പിടികൂടിയിരുന്നു. എന്നാൽ കേസിന്റെ തുടരന്വേഷണം എങ്ങുമെത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.