ജിഷ വധം: പ്രതിയെ കാഞ്ചീപുരത്ത് എത്തിച്ചു തെളിവെടുത്തു
ജിഷ വധം: പ്രതിയെ കാഞ്ചീപുരത്ത് എത്തിച്ചു തെളിവെടുത്തു
Wednesday, June 29, 2016 2:04 PM IST
<ആ>സ്വന്തം ലേഖകർ

കൊച്ചി/ പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി. ഇതോടെ തെളിവെടുപ്പു പൂർത്തിയായി.

കൊലയ്ക്കുശേഷം ഒളിവിൽ പോയ അമീറുൾ ഇസ്ലാമിനെ പോലീസ് പിടികൂടിയത് കാഞ്ചീപുരത്തിനടുത്ത് ശിങ്കിടിപാക്കത്തെ വാഹന നിർമാണശാലയിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്യുമ്പോഴാണ്. തെളിവെടുപ്പിനായി അമീറുളിനെ ജോലിചെയ്തിരുന്ന ഡോങ് സങ് കമ്പനിയിലാണ് ആദ്യം എത്തിച്ചത്. തുടർന്ന് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലും കൊണ്ടുപോയി തെളിവെടുത്തു.

കൊലയ്ക്കുശേഷം ആസാമിലേക്കുപോയ പ്രതി കാഞ്ചീപുരത്ത് എത്തിയ ദിവസം കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതുപോലെയുള്ള കാര്യങ്ങളിൽ വ്യക്‌തത വരുത്താനാണു കാഞ്ചീപുരത്ത് എത്തിയത്. ഡിവൈഎസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാഞ്ചീപുരത്ത് എത്തിച്ചത്.

പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞു പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 16നാണ് പ്രതിയെ കാഞ്ചീപുരത്തു നിന്ന് പോലീസ് അറസ്റ്റു ചെയ്തത്. ജിഷയുടെ വീടിനു സമീപത്തുള്ള കാട്ടിൽ നിന്നു കണ്ടെടുത്ത കത്തി കൊലപാതകത്തിന് ഉപയോഗിച്ചതാണെന്നാണു പോലീസിന്റെ കണ്ടെത്തൽ. ഈ കത്തിയും ഇന്നു കോടതിയിൽ സമർപ്പിക്കും.


അമീറുളിന്റെ സുഹൃത്ത് അനാറുളിനായി പോലീസ് സംഘം ആസാമിൽ അന്വേഷണം നടത്തുന്നുണ്ട്. കൊലപാതകത്തിനു മുമ്പു താൻ ഇയാളുമായി ഒന്നിച്ചിരുന്ന് മദ്യപിച്ചുവെന്ന് അമീറുൾ നേരത്തെ മൊഴി നൽകിയിരുന്നു. ഇരുവരും ഒന്നിച്ചാണ് ആസാമിലേക്കു പോയതെന്ന് അമീറുൾ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് എല്ലാ തെളിവെടുപ്പും പൂർത്തീകരിച്ചതായി അന്വേഷണ സംഘം വ്യക്‌തമാക്കി. എന്നാൽ ആടിനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ചോദ്യം ചെയ്യാനായി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വിട്ടുതരണമെന്നു കോടതിയിൽ ആവശ്യപ്പെടുമെന്നാണു പോലീസ് നൽകുന്ന സൂചന. കോടതിയിൽ നിന്നും പ്രതിക്കു സഹായത്തിനായി ഏല്പിച്ച അഭിഭാഷകൻ പി. രാജനു പ്രതിയെക്കണ്ടു സംസാരിക്കാൻ ഇതുവരെ അവസരം നൽകിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.