കോട്ടയത്ത് കഞ്ചാവ് വേട്ട; മൂന്നു യുവാക്കൾ പിടിയിൽ
കോട്ടയത്ത് കഞ്ചാവ് വേട്ട; മൂന്നു യുവാക്കൾ പിടിയിൽ
Wednesday, June 29, 2016 2:04 PM IST
കോട്ടയം: കഞ്ചാവ് മാഫിയയുടെ കണ്ണികളായ മൂന്നു യുവാക്കൾ എക്സൈസിന്റെ പിടിയിൽ. ഇവർക്കു കഞ്ചാവു കൈമാറുന്നയാളിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്ക്, വടിവാൾ, കത്തി, വെടിയുണ്ട, ഇടിക്കട്ട, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ബോംഗ് കുപ്പികൾ എന്നിവയും കഞ്ചാവും കണ്ടെത്തി.

മാങ്ങാനം ഓളോപ്പറമ്പ് നിബിൻ (21), മാങ്ങാനം പള്ളിപ്പറമ്പിൽ ഷാലു ഉതുപ്പ് (24), തൃക്കോതമംഗലം കപ്പിലാംമൂട്ടിൽ കെ.എസ്.സിബിൻ (21) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവർക്കു കഞ്ചാവ് നൽകുന്ന കഞ്ഞിക്കുഴി മുട്ടമ്പലം സ്വദേശി അഖിൽ സാബു (ജോസുകുട്ടി –23)വിന്റെ വീട്ടിൽ നിന്നാണു മാരകായുധങ്ങളും കഞ്ചാവും പിടികൂടിയത്. എക്സൈസ് അധികൃതരെ കണ്ട അഖിൽ സാബു ഓടി രക്ഷപ്പെട്ടു. എക്സൈസ് കമ്മീഷണറുടെ വാട്ട്സ് ആപ്പ് നമ്പറിലേക്കു ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ നടത്തിയ പരിശോധനയിലാണു സംഘം പിടിയിലായത്.

ഇവർ വൻതോതിൽ കഞ്ചാവ് ശേഖരിക്കുകയും സ്കൂൾ വിദ്യാർഥികൾക്കും ഇതരസംസ്‌ഥാന തൊഴിലാളികൾക്കും വില്പന നടത്തുകയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിലും ആഢംബര ഹൗസ് ബോട്ടുകളിലും ലഹരിമരുന്ന് നൽകുന്നതിനായി പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായും എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.


വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവർ പ്രധാനമായും കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്നും അധികൃതർ പറഞ്ഞു. ഇവരുടെ പക്കൽനിന്നു പിടികൂടിയ ഫോൺ, ലാപ്ടോപ്പ്, എന്നിവ പരിശോധിച്ചതിൽ നിന്നും കഞ്ചാവ് ലഭിക്കുന്നതും വില്പന നടത്തുന്നതുമായ നിർണായക വിവരങ്ങളും എക്സൈസിനു ലഭിച്ചിട്ടുണ്ട്.

കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് റിച്ചാർഡ്, എക്സൈസ് ഇൻസ്പെക്്ടർ എസ്. ഷിജു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ പി. നായർ, നിഫി ജേക്കബ്, രഞ്ജിത്ത് നന്ത്യാട്ട്, ബൈജുമോൻ, സ്പെഷൽ സ്ക്വാഡ് സിഐ എസ്.സ്വാമിനാഥൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ഇ.വി. തോമസ്, പ്രിവന്റീവ് ഓഫീസർമാരായ സി. സാബു, അരുൺ സി. ദാസ്, എൽ. സുഭാഷ്, കെ. സുനിൽകുമാർ, ആരോമൽ മോഹൻ, ഡ്രൈവർ രാജു എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.