തീവ്രവാദി ആക്രമണത്തിൽ മരിച്ച ജവാന്റെ മൃതദേഹം ഇന്നു സംസ്കരിക്കും
തീവ്രവാദി ആക്രമണത്തിൽ മരിച്ച ജവാന്റെ മൃതദേഹം ഇന്നു സംസ്കരിക്കും
Sunday, June 26, 2016 12:49 PM IST
പാലോട്: ജമ്മു കാഷ്മീരിൽ തീവ്രവാദി ആക്രമണത്തിൽ മരിച്ച സിആർപിഎഫ് ജവാൻ നന്ദിയോട് കള്ളിപ്പാറ ചടച്ചി കരിക്കകം സ്നേഹശ്രീയിൽ ജി. ജയചന്ദ്രൻ നായരുടെ (51) മൃതദേഹം ഇന്നു വീട്ടുവളപ്പിൽ സംസ്കരിക്കും.

ശനിയാഴ്ച വൈകുന്നേരം 4.45നു പുൽവാര ജില്ലയിലെ പാംപോർ നഗരത്തിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ബസിനു നേരേ തീവ്രവാദികൾ നടത്തിയ വെടിവയ്പിലാണ് ജയചന്ദ്രൻ നായർ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടത്. പതിനെട്ടാം വയസിൽ സിആർപിഎഫിൽ ചേർന്ന ജയചന്ദ്രൻ നായർ 33 വർഷത്തെ സേവനം പൂർത്തിയാക്കി സ്വയംവിരമിക്കലിനു തയാറെടുക്കവേയാണു മരണം.

മോട്ടോർ ട്രെയിനിംഗ് സബ് ഇൻസ്പെക്ടർ തസ്തികയിൽ നാലു വർഷമായി ജമ്മു കാഷ്മീരിൽ ജോലി നോക്കിവരികയായിരുന്നു ഇദ്ദേഹം. ചെറുന്നിയൂർ വെള്ളിയാഴ്ചകാവ് മുടിയക്കോട് കളീക്കവിള വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെയും രാജമ്മയുടെയും ഏഴു മക്കളിൽ മൂന്നാമനാണ്. സഹോദരി ശാന്തകുമാരിക്കൊപ്പം ചെറുപ്പത്തിലെ നന്ദിയോട്ടെത്തിയ ജയചന്ദ്രൻ നായരുടെ ഹൈസ്കൂൾ വിദ്യാഭ്യാസം ഇളവട്ടം ബിആർഎം ഹൈസ്കൂളിലായിരുന്നു.


വിവാഹശേഷം ഭാര്യ സിന്ധുകുമാരിയുടെ സ്‌ഥലമായ കള്ളിപ്പാറയിൽ വീടുവച്ച് താമസിച്ചുവരികയായിരുന്നു. രണ്ടുമാസത്തെ അവധി കഴിഞ്ഞ് മേയ് 31നാണ് ജോലി സ്‌ഥലത്തേക്കു മടങ്ങിയത്. ചായം ഓൾ സെയിന്റ്സ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്നേഹ എസ്. നായർ, മൂന്നാം ക്ലാസ് വിദ്യാർഥിനി ശ്രുതി എസ്. നായർ എന്നിവരാണ് മക്കൾ. ഭാര്യയുടെ അച്ഛനമ്മമാരായ ശിവശങ്കരപിള്ള, രാധ എന്നിവർ ഇവർക്കൊപ്പമാണു താമസം.

തിങ്കളാഴ്ച രാവിലെ 11നു പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരങ്ങൾ: രാജീവ്, ശാന്തകുമാരി, മിനി, മായ, ദിലീപ്, പ്രദീപ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.