വാട്ടർ ടാങ്ക് തകർന്നുവീണ് ഒമ്പതു വയസുകാരൻ മരിച്ചു
വാട്ടർ ടാങ്ക് തകർന്നുവീണ് ഒമ്പതു വയസുകാരൻ മരിച്ചു
Saturday, June 25, 2016 11:41 AM IST
കുണ്ടറ: കൈതക്കോട് വേലൻപൊയ്കയിൽ വാട്ടർ ടാങ്ക് വീടിനു മുകളിലേക്ക് തകർന്നുവീണ് ഒമ്പതുവയസുകാരൻ മരിച്ചു. ബിജു ഭവനിൽ ആഞ്ചലോസിന്റെ മകൻ എബി (ഒമ്പത്) ആണു മരിച്ചത്. ഒപ്പം വീടിനകത്തുണ്ടായിരുന്ന അമ്മ ബീന (26), സഹോദരി സ്നേഹ (നാല്) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. വേലൻപൊയ്കയിൽ 33 വീട്ടുകാർക്കുവേണ്ടി ആഞ്ചലോസിന്റെ വീട്ടുമുറ്റത്ത് സ്‌ഥാപിച്ചിരുന്ന വാട്ടർ ടാങ്കാണ് വീടിനു മുകളിലേക്ക് തകർന്നു വീണത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം.

വീട് നിശേഷം തകർന്നു. തകർന്ന മുറിക്കുള്ളിലായിരുന്നു ബീനയും മക്കളായ എബിയും സ്നേഹയും നിന്നിരുന്നത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് പരിക്കേറ്റ എബിയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ബീനയും സ്നേഹയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടക്കുന്ന സമയത്ത് ആഞ്ചലോസ് വീട്ടിലുണ്ടായിരുന്നില്ല. ഇയാൾ ചിറ്റുമല കാഷ്യു കോർപറേഷൻ ഫാക്ടറിയിലെ ജീവനക്കാരനാണ്.


പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ 5000 ലിറ്റർ ജലസംഭരണശേഷിയുള്ള വാട്ടർ ടാങ്ക് 2015 ഓഗസ്റ്റിലാണ് ഉദ്ഘാടനം ചെയ്തത്. എസ്സി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ടാങ്കാണ് തകർന്ന് വീണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.