ബിജു രമേശിന്റെ മകളുടെ വിവാഹം: നേതാക്കൾ വിട്ടുനിൽക്കേണ്ടതായിരുന്നുവെന്നു സുധീരൻ
ബിജു രമേശിന്റെ മകളുടെ വിവാഹം: നേതാക്കൾ വിട്ടുനിൽക്കേണ്ടതായിരുന്നുവെന്നു സുധീരൻ
Saturday, June 25, 2016 10:53 AM IST
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെ ആക്ഷേപിക്കുകയും പ്രതിസന്ധിയിലാക്കാൻ മുൻകൈയെടുക്കുകയും ചെയ്ത ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തു തെറ്റായ സന്ദേശം നൽകുന്നതിൽനിന്നു നേതാക്കൾ ഒഴിവാകേണ്ടതായിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യചടങ്ങാണെങ്കിലും പൊതുജനങ്ങൾക്കു തെറ്റായ സന്ദേശം നൽകുമെങ്കിൽ നേതാക്കൾ ഒഴിവാകേണ്ടതായിരുന്നു. ഇത്തരം കാര്യങ്ങളിൽ എല്ലാ ഭാഗത്തുനിന്നുള്ളവരും ഔചിത്യപൂർവം ചിന്തിച്ചു ചില കാര്യങ്ങളിൽ ചില രീതികൾ പാലിക്കേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടിയായി വി.എം. സുധീരൻ പറഞ്ഞു.

ബിജു രമേശിന്റെ മകളും മുൻ മന്ത്രി അടൂർ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയത്തിനു ചടങ്ങുകൾ അവസാനിച്ചശേഷം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതു വിവാദമായിരുന്നു.


മാധ്യമങ്ങളിൽനിന്ന് ഒളിച്ചോടുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയാണു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിട്ടുള്ളത്. നരേന്ദ്ര മോദിയും മാധ്യമങ്ങളെ അഭിമുഖീകരിക്കാറില്ല. മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങൾ വിശദീകരിക്കുന്നതു സി. അച്യുതമേനോന്റെ കാലം മുതൽ നടന്നുവരുന്നതാണ്. ഇതിനു ശേഷമുള്ള എല്ലാ മുഖ്യമന്ത്രിമാരും മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കുമായിരുന്നു. മുഖ്യമന്ത്രി എപ്പോഴും എല്ലാ കാര്യങ്ങളും മാധ്യമങ്ങൾ വഴി ജനങ്ങളോടു പറയാൻ ബാധ്യസ്‌ഥനാണ്.

മാധ്യമങ്ങളുടെ ചില തീരുമാനങ്ങളിൽ വിയോജിപ്പുണ്ടെന്നു കരുതി മന്ത്രിസഭാ തീരുമാനങ്ങളുടെ വിശദീകരണങ്ങൾ ഒഴിവാക്കുന്നതു ശരിയല്ലെന്നു കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.