ഉമ്മൻ ചാണ്ടിക്കും ആര്യാടനുമെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി
ഉമ്മൻ ചാണ്ടിക്കും ആര്യാടനുമെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി
Friday, June 24, 2016 2:20 PM IST
കൊച്ചി: സോളാർ കേസ് പ്രതി സരിത എസ്. നായർ കമ്മീഷനിൽ നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി സമർപ്പിച്ച അപ്പീലിലാണു ജസ്റ്റീസ് ബി. കെമാൽ പാഷയുടെ ഉത്തരവ്. കേസിൽ തുടർനടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

സുപ്രീംകോടതി ഉത്തരവുകൾക്കു വിരുദ്ധമാണ് വിജിലൻസ് കോടതിയുടെ ഉത്തരവെന്നും തിടുക്കത്തിലെടുത്ത തീരുമാനം നിലനിൽക്കില്ലെന്നും വ്യക്‌തമാക്കിയാണു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ പ്രാഥമികാന്വേഷണം അനിവാര്യമാണെന്നു ലളിതകുമാരി കേസിൽ സുപ്രീംകോടതി വ്യക്‌തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ത്വരിതാന്വേഷണത്തിനു ശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാവൂ. ഏതെങ്കിലും ഗൗരവതരമായ കുറ്റം ചെയ്തതു സംബന്ധിച്ചു പരാതി ലഭിക്കുകയാണെങ്കിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാൻ ജഡ്ജിക്ക് അധികാരമുണ്ട്. എന്നാൽ, കേസ് രജിസ്റ്റർ ചെയ്തു തുടർനടപടി സ്വീകരിക്കുന്നതിനു മുമ്പുതന്നെ ത്വരിതാന്വേഷണം നടത്ത ണം. ത്വരിതാന്വേഷണത്തിൽ ഗൗരവകരമായ കുറ്റമാണെന്നു വ്യക്‌തമായാൽ പ്രഥമവിവര റിപ്പോർട്ട് ഫയൽ ചെയ്യണം. എന്നാൽ, ഈ കേസിലെ ആരോപണം അഴിമതിയുമായി ബന്ധപ്പെട്ടതാണെന്നതിനാൽ തന്നെ ത്വരിതാന്വേഷണം അനിവാര്യമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.