സെൻകുമാറിനെ മാറ്റിയതു ചട്ടലംഘനമെന്നു കേന്ദ്രം
സെൻകുമാറിനെ മാറ്റിയതു ചട്ടലംഘനമെന്നു കേന്ദ്രം
Friday, June 24, 2016 2:12 PM IST
കൊച്ചി: ടി.പി. സെൻകുമാറിനെ ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള സംസ്‌ഥാന പോലീസ് ഡയറക്ടർ ജനറൽ സ്‌ഥാനത്തുനിന്നു മാറ്റിയത് സുപ്രീംകോടതിയുടെ നിർദേശങ്ങളുടെ ലംഘനമാണെന്നു കേന്ദ്ര സർക്കാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ബോധിപ്പിച്ചു.

ഡിജിപി ചുമതലയിൽനിന്നു സംസ്‌ഥാന സർക്കാർ മാറ്റിയതിനെതിരേ സെൻകുമാർ സമർപ്പിച്ച ഹർജി ട്രൈബ്യൂണൽ ജുഡീഷൽ അംഗം ജസ്റ്റീസ് എൻ.കെ. ബാലകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് അംഗം പത്മിനി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു പരിഗണിക്കുന്നത്. അടിയന്തര സ്വഭാവമുള്ള കേസായതിനാൽ ഉടൻ വാദം കേൾക്കണമെന്നു സെൻകുമാറിന്റെ അഭിഭാഷകൻ എസ്. ശ്രീകുമാർ വാദിച്ചു. എന്നാൽ, വിശദീകരണ പത്രിക തയാറാക്കാൻ വൈകുമെന്നതിനാൽ കൂടുതൽ സമയം വേണമെന്നു സർക്കാർ വാദിച്ചു.

ഇതിനിടെയാണ് കേന്ദ്ര സർക്കാർ ടി.പി. സെൻകുമാറിനെ പിന്തുണച്ചു വാദം നടത്തിയത്. സുപ്രീം കോടതിയുടെ നിർദേശമനുസരിച്ച് ഉന്നത റാങ്കിലുള്ള ഉദ്യോഗസ്‌ഥരെ ഒരു പദവിയിൽ കുറഞ്ഞതു രണ്ടു വർഷം തുടരാൻ അനുവദിക്കണം. അതിനു മുമ്പ് മാറ്റണമെങ്കിൽ ഒരു കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നു പ്രകാശ് സിംഗ് കേസിൽ സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.


ഉന്നത ഉദ്യോഗസ്‌ഥരുടെ സ്‌ഥലംമാറ്റത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവാതിരിക്കാനാണു സുപ്രീം കോടതി ഈ നിർദേശം നൽകിയിട്ടുള്ളതെന്നും സെൻകുമാറിന്റെ കേസിൽ ഇതു പാലിക്കപ്പെട്ടില്ലെന്നും കേന്ദ്ര സർക്കാരിന്റെ സീനിയർ സ്റ്റാൻഡിംഗ് കോൺസൽ അനിൽ കുമാർ ബോധിപ്പിച്ചു.



കൂടുതൽ വിശദീകരണത്തിനായി ജൂലൈ ഏഴിലേക്ക് മാറ്റണമെന്നു സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഹർജി ജൂലൈ ഒന്നിലേക്കു മാറ്റുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.