കുഞ്ഞുങ്ങൾ മരിച്ചതിനു പിന്നാലെ പ്രസവാനന്തര ചികിത്സയിലായിരുന്ന യുവതിയും മരിച്ചു
കുഞ്ഞുങ്ങൾ മരിച്ചതിനു പിന്നാലെ പ്രസവാനന്തര ചികിത്സയിലായിരുന്ന യുവതിയും മരിച്ചു
Thursday, June 23, 2016 1:59 PM IST
കോട്ടയം:പ്രസവാനന്തര ചികിത്സയിലായിരുന്ന യുവതിയും അവർ ജന്മം നൽകിയ മൂന്നു കുഞ്ഞുങ്ങളിൽ രണ്ടുപേരും മരിച്ചതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘർഷം. ചങ്ങനാശേരി മാമ്മൂട് പള്ളിക്കുന്ന് ജേക്കബ് ജോണിന്റെ ഭാര്യ ജ്യോതിയാണു (36) മരിച്ചത്. പതിനാറു വർഷം മുമ്പു വിവാഹിതരായ ദമ്പതികൾക്കു കുട്ടികൾ ഇല്ലായിരുന്നു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വന്ധ്യത ചികിൽസ തേടി.

ഗർഭിണിയായതിനെത്തുടർന്ന് തുടർ ചികിത്സയ്ക്കായി കോട്ടയം ഗൈനക്കോളജി വിഭാഗത്തിലെത്തി. കഴിഞ്ഞ ഏഴിനു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജ്യോതിയെ 13 നു പുലർച്ചെ ശസ്ത്രക്രിയ നടത്തി. മൂന്ന് ആൺകുട്ടികൾ പിറന്നതിൽ ഒരു കുട്ടി അധികം താമസിയാതെ മരിച്ചു. മറ്റു രണ്ട് കുട്ടികളെ നഴ്സറിയിൽ പ്രവേശിപ്പിച്ചു. അവശനിലയിലായ ജ്യോതിയെ മെഡിക്കൽ തീവ്ര പരിചരണ വിഭാഗത്തിലേക്കും മാറ്റി. അടുത്ത ദിവസം രണ്ടാമത്തെ കുട്ടിയും മരിച്ചു.


ഇതിനിടെ ജ്യോതിയുടെ നില അതീവ ഗുരുതരമാവുകയും ഡയാലിസിനു വിധേയയാക്കുകയും ചെയ്തു. അപ്പോഴാണു ഗർഭപാത്രത്തിൽ അണുബാധയുണ്ടെന്ന വിവരം അറിയുന്നത്. പലതവണ ഡയാലിസിന് വിധേയയാക്കിയെങ്കിലും ഇന്നലെ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാവുകയും വൈകുന്നേരം ആറോടെ മരണത്തിനു കീഴടങ്ങുകയുമായിരുന്നു. യുവതിയും കുട്ടിയും മരിച്ചതു ചികിത്സാ പിഴവാണെന്ന് ആരോപിച്ചു ബന്ധുക്കളും വിവിധ സംഘടനകളും ആശുപത്രിയിൽ പ്രതിഷേധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.