ദളിത് പെൺകുട്ടിയുടെ ആത്മഹത്യാശ്രമം: സിപിഎം നേതാക്കൾക്കെതിരേ പിഴശിക്ഷയിൽ ഒതുങ്ങുന്ന കേസ്
Thursday, June 23, 2016 1:37 PM IST
കണ്ണൂർ: സിപിഎം നേതാക്കളുടെ അവഹേളനത്തിനിരയായി തലശേരി കുട്ടിമാക്കൂലിലെ അഞ്ജനയെന്ന ദളിത് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ നിസാര വകുപ്പുകൾ ചേർത്താണു പ്രതികൾക്കെതിരേ പോലീസ് കേസെടുത്തതെന്ന് ആക്ഷേപം. ആത്മഹത്യാശ്രമത്തിനു പ്രേരിപ്പിച്ചതിനു 309 റെഡ് വിത്ത് 109–ാം വകുപ്പ് പ്രകാരമാണു സിപിഎം നേതാക്കളായ എ.എൻ. ഷംസീർ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർക്കെതിരേ കേസെടുത്തത്.

അഞ്ജനയ്ക്കെതിരേ ആത്മഹത്യാശ്രമത്തിനു 309–ാം വകുപ്പു പ്രകാരവും കേസെടുത്തിരുന്നു. 309–ാം വകുപ്പു പ്രകാരമുള്ള കേസിൽ ഒരു വർഷം തടവാണു ശിക്ഷ. എന്നാൽ ആത്മഹത്യാശ്രമത്തിനു പ്രേരിപ്പിച്ചതിനു 309 റെഡ് വിത്ത് 109 വകുപ്പുപ്രകാരമെടുത്ത കേസിൽ മൂന്നുമാസം തടവോ പിഴയോ ആണു ശിക്ഷ.

ആത്മഹത്യയ്ക്കു ശ്രമിക്കുന്നയാൾ മരിച്ചാൽ പ്രേരിപ്പിക്കുന്നയാൾക്കെതിരേ 306 റെഡ് വിത്ത് 511–ാം വകുപ്പ് പ്രകാരമാണു കേസെടുക്കുന്നത്. പത്തുവർഷം തടവുശിക്ഷ ലഭിക്കുന്ന വകുപ്പാണിത്. ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ മരിക്കുന്നില്ലെങ്കിലും ഈ വകുപ്പ് പ്രകാരമായിരിക്കണം കേസെടുക്കേണ്ടതെന്ന രീതിയിൽ ഹൈക്കോടതി വിധിയുണ്ടെന്നു ലോയേഴ്സ് കോൺഗ്രസ് വക്‌താവ് അഡ്വ. ടി.പി. ഹരീന്ദ്രൻ ചൂണ്ടിക്കാട്ടി.


റാഗിംഗിനു വിധേയനായ വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ പ്രതിക്കെതിരേ 306 റെഡ് വിത്ത് 511–ാം വകുപ്പ് പ്രകാരം കേസെടുത്തതിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തപ്പോൾ 2007 ഡിസംബറിലാണ് ഇതുസംബന്ധിച്ച വിധിയുണ്ടായത്. ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ മരിക്കാത്തതുകൊണ്ടു പ്രേരിപ്പിച്ചയാളുടെ കുറ്റം ലഘൂകരിക്കപ്പെടുന്നില്ലെന്നാണു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. തലശേരി കുട്ടിമാക്കൂൽ സംഭവത്തിലും ഈ വിധി ബാധകമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ഹരീന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.