റാഗിംഗ്: മൂന്നു പെൺകുട്ടികൾക്കെതിരേ കൂടി കർണാടക പോലീസ് കേസെടുക്കും
റാഗിംഗ്: മൂന്നു പെൺകുട്ടികൾക്കെതിരേ കൂടി കർണാടക പോലീസ് കേസെടുക്കും
Thursday, June 23, 2016 1:37 PM IST
കോഴിക്കോട്: കലബുറഗിയിലെ (ഗുൽബർഗ) അൽഖമാർ നഴ്സിംഗ് കോളജിൽ ദളിത് വിദ്യാർഥിനി റാഗിംഗിന് ഇരയായ സംഭവത്തിൽ മൂന്നു സീനിയർ വിദ്യാർഥികൾക്കെതിരേ കൂടി കർണാടക പോലീസ് കേസെടുക്കും. മലയാളികളായ കൃഷ്ണ, രേഷ്മ, ജോ എന്നിവർക്കെതിരെയാണ് കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. 1998ൽ കേരള നിയമസഭ പാസാക്കിയ റാഗിംഗ് പ്രിവൻഷൻ ആക്ട് കർണാടകയിൽ ബാധകമല്ലാത്തതിനാലാണ് കർണാടക പോലീസ് പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുന്നത്.

റാഗിംഗിനിരയായ അശ്വതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ഇടുക്കി സ്വദേശിനി ആതിര, കൊല്ലം സ്വദേശിനി ലക്ഷ്മി എന്നിവർക്കെതിരേ വധശ്രമത്തിനും എസ്സി/എസ്ടി പ്രൊട്ടക്ഷൻ ആക്ട് പ്രകാരവും കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു കർണാടക പോലീസിനു കൈമാറിയിട്ടുണ്ട്. കേരളത്തിലെ റാഗിംഗ് പ്രിവൻഷൻ ആക്ട് കർണാടകയിൽ ബാധകമാവാത്തതിനാലാണ് മൊഴിയുടെ അടിസ്‌ഥാനത്തിൽ ഇവിടെ കേസ് രജിസ്റ്റർ ചെയ്യാതിരുന്നത്. എന്നാൽ, റാഗിംഗ് തടയുന്നതിനായി കർണാടകയിൽ നിലവിലുള്ള നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യും. അശ്വതിയുടെ മൊഴിയിൽ പരാമർശിക്കുന്ന മൂന്ന് പെൺകുട്ടികളുടെയും പേര് വിവരങ്ങൾ കർണാടക പോലീസിന് മെഡിക്കൽ കോളജ് പോലീസ് കൈമാറിയിട്ടുണ്ട്. മെഡിക്കൽ കോളജ് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ രേഖകളുമായി ഉദ്യോഗസ്‌ഥർ കലബുറഗിയിലെ റോസ പോലീസ് സ്റ്റേഷനിൽ ഇന്നലെ എത്തിയിട്ടുണ്ട്.


നിർധന ദളിത് കുടുംബാംഗമായ അശ്വതി അഞ്ചുമാസം മുമ്പാണ് നഴ്സിംഗിനു ചേർന്നത്. കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. സീനിയർ വിദ്യാർഥികൾ ചേർന്ന് ബലം പ്രയോഗിച്ച്, ബാത്ത്റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോൾ കുടിപ്പിച്ചുവെന്നാണ് പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.