മുൻമന്ത്രി കെ. ബാബുവിനെതിരേ ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്
മുൻമന്ത്രി കെ. ബാബുവിനെതിരേ  ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്
Wednesday, June 22, 2016 2:12 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബാർ ഹോട്ടൽ ലൈസൻസ് നൽകിയതിൽ ക്രമക്കേടും ചട്ടലംഘനവും നടന്നുവെന്ന പുതിയ പരാതിയുടെ അടിസ്‌ഥാനത്തിൽ മുൻ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേ ത്വരിത അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്. വ്യവസായിയും ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹിയുമായ വി.എം. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഹോട്ടൽ ഉടമകളുടെ പരാതിയെ തുടർന്നാണു വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്.

ബാബുവിന്റെ ആവശ്യപ്രകാരം ബാർ ഹോട്ടൽ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിനു ഹോട്ടൽ ഉടമകളിൽ നിന്നു പണം പിരിച്ചുനൽകി. ഇതിന്റെ അടിസ്‌ഥാനത്തിൽ വർധിപ്പിച്ച ലൈസൻസ് ഫീസ് കുറച്ചുവെന്നു പരാതിയിൽ ആരോപിക്കുന്നു. വിജിലൻസ് എറണാകുളം റേഞ്ച് എസ്പിയോടാണ് ഇതേക്കുറിച്ച് ത്വരിത അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടത്.


ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹി ബിജു രമേശും നേരത്തെ കെ. ബാബുവിനെതിരേ കോഴ ആരോപണം ഉന്നയിച്ചിരുന്നു. എറണാകുളം വിജിലൻസ് എസ്പി നിശാന്തിനി ഇതേക്കുറിച്ച് ത്വരിത അന്വേഷണം നടത്തി ബാബു കോഴ വാങ്ങിയതിനു തെളിവില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബാർ ഹോട്ടൽ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിനു ബാബു 10 കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും സെക്രട്ടേറിയറ്റിലെ ബാബുവിന്റെ ഓഫീസിൽ 50 ലക്ഷം രൂപ എത്തിച്ച് നൽകിയെന്നുമായിരുന്നു നേരത്തെ ബിജു രമേശ് നൽകിയിരുന്ന മൊഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.