വെട്ടേറ്റ സിപിഎമ്മുകാരൻ മരിച്ചു; ആറു ബിജെപിക്കാർ അറസ്റ്റിൽ
വെട്ടേറ്റ സിപിഎമ്മുകാരൻ മരിച്ചു; ആറു ബിജെപിക്കാർ അറസ്റ്റിൽ
Friday, May 27, 2016 12:54 PM IST
വാടാനപ്പള്ളി (തൃശൂർ): ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ ബിജെപി പ്രവർത്തകരുടെ വെട്ടേറ്റു ഗുരുതരാവസ്‌ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. പൊക്കുളങ്ങര കടപ്പുറത്തെ ചെമ്പൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ ശശികുമാർ (43) ആണ് ഇന്നലെ പുലർച്ചെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 22നു രാത്രി ഒമ്പതരയോടെ പൊക്കുളങ്ങര ടോൾ പാലത്തിനടുത്തുവച്ചാണ് ശശികുമാറിനു വെട്ടേറ്റത്. കാലുകൾക്കും കൈയ്ക്കും വെട്ടേറ്റിരുന്നു. ദേഹമാസകലം ഇരുമ്പു പൈപ്പുകൊണ്ടുള്ള അടിയേറ്റിരുന്നു. കാൽപ്പാദം അറ്റുതൂങ്ങിയ നിലയിലായിരുന്നു.

പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ മൃതദേഹം പൊക്കുളങ്ങരയിൽനിന്നു കടലോരത്തെ ശശികുമാറിന്റെ വീട്ടിലേക്കു വിലാപയാത്രയോടെ കൊണ്ടുപോയി. വൈകിട്ട് സംസ്കാരം നടത്തി. ടെമ്പോ ഡ്രൈവറായിരുന്നു ശശികുമാർ. അമ്മ: ഭവാനി. ഭാര്യ: അംബികാസുനി. മക്കൾ: അഞ്ജന, തേജശ്രീ.

ശശികുമാറിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച ബിജെപി പ്രവർത്തകരായ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കാവലിൽ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിനുപയോഗിച്ച വാൾ, ഇരുമ്പു പൈപ്പുകൾ, ആക്രമണത്തിനെത്തിയ ടാറ്റാ സുമോ ഗോൾഡ് വാഹനം എന്നിവ പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.


പി.കെ. ബിജു എംപി, എംഎൽഎമാരായ കെ.വി. അബ്ദുൾ ഖാദർ, ഗീതാ ഗോപി, അഡ്വ.കെ. രാജൻ, ബി.ഡി. ദേവസി, മുരളി പെരുനെല്ലി, കെ.യു. അരുണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, സിപിഎം സംസ്‌ഥാന നേതാവ് ബേബി ജോൺ, സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് തുടങ്ങി ഒട്ടേറെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.

ചേറ്റുവ മുതൽ ചെന്ത്രാപ്പിന്നി വരെ ഇന്നലെ ഉച്ചയ്ക്കു 12 മുതൽ വൈകിട്ട് ആറുവരെ ഹർത്താൽ ആചരിച്ചു. സംഘർഷം ഭയന്നു വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ ജലപീരങ്കികൾ ഉൾപ്പെടെ വൻ പോലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. എസ്പി കാർത്തിക്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ്.ടി. സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സുരക്ഷ ഉറപ്പാക്കാനെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.