കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
Thursday, May 26, 2016 11:44 PM IST
കണ്ണൂർ: പുതിയതെരു ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ അച്ഛനും മകളുമുൾപ്പെടെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്കു ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ ഒന്നരയോടെ പുതിയതെരു ടൗണിനു സമീപം ധനരാജ് തിയേറ്ററിനു മുന്നിലായിരുന്നു അപകടം. മലയാളികളും രാജസ്‌ഥാനിലെ ഉദയ്പുർ ബുവാനയിൽ സ്‌ഥിരതാമസക്കാരുമായ ആൽഫ്രഡ് എൽബി (45), അരിസ്റ്റോവില്ലയിൽ പരേതനായ ടി.ഡി. ജോണിയുടെ മകൻ ബുവാന പ്ലോട്ട് നമ്പർ 202–ൽ ജോ (48), മകൾ കാതറിൻ (അഞ്ച്) എന്നിവരാണു മരിച്ചത്. ജോയുടെ ഭാര്യ തിരുവല്ല സ്വദേശിനി പ്രിയ (35), മറ്റൊരു മകൾ ക്രിസ്റ്റീന (10) എന്നിവർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

കാറിന്റെ മുൻസീറ്റിലായിരുന്ന ആൽഫ്രഡും ജോയും സംഭവസ്‌ഥലത്തുവച്ചും കാതറിൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. മരിച്ച ജോയുടെ സൃഹൃത്താണ് ആൽഫ്രഡ്. ഇയാളാണ് കാർ ഓടിച്ചിരുന്നത്. രാജസ്‌ഥാനിൽ നിന്നു ജന്മനാടായ തിരുവല്ലയിലേക്കു വരികയായിരുന്നു കാർ യാത്രക്കാർ. തിരുവനന്തപുരത്ത് നിന്ന് ഗ്വാളിയോറിലേക്കു പോവുകയായിരുന്ന ലോറിയുമായി കാർ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ അരമണിക്കൂറോളം പ്രയത്നിച്ചാണ് വളപട്ടണം പോലീസും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തത്. ആൽഫ്രഡിന്റെയും ജോയുടെയും മൃതദേഹങ്ങൾ കണ്ണൂർ എകെജി ആശുപത്രിയിലും കാതറിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലുമാണ്. ഉദയ്പുരിൽ ബിസിനസ് നടത്തിവരികയായിരുന്നു മരിച്ച ജോ. പിതാവ് ജോണി വിമുക്‌തഭടനാണ്. ജോയ്ക്ക് ഒരു സഹോദരിയുണ്ട്. ഇവർ ജനിച്ചതും വളർന്നതും രാജസ്‌ഥാനിലാണ്. ഉദയ്പുർ സർക്കാർ മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സാണ് പരിക്കേറ്റ പ്രിയ.


തിരുവല്ല സ്വദേശികളാണ് മരിച്ചതെന്ന് അറിഞ്ഞതിനെ തുടർന്ന് മന്ത്രി മാത്യു ടി. തോമസ് വളപട്ടണം പോലീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ തിരുവല്ലയിൽ എവിടെയാണ് മരിച്ചവരുടെ തറവാടെന്ന് വ്യക്‌തമായിട്ടില്ല. ജോയുടെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ച നമ്പറിൽ ബന്ധപ്പെട്ടതിനെ തുടർന്ന് വയനാടുള്ള ഫാ. ജോർജ് ചാമക്കാല വളപട്ടണത്ത് എത്തിയിട്ടുണ്ട്. ഉദയ്പുരിൽ ദേവാലയ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ജോർജ് ജോയുടെ കുടുംബ സുഹൃത്താണ്. ഇദ്ദേഹത്തിനും തിരുവല്ലയിലെ ഇവരുടെ വിലാസം അറിയില്ല. മൃതദേഹങ്ങൾ ഉദയ്പുരിലേക്കു കൊണ്ടുപോകുമെന്ന് ഫാ. ജോർജ് പറഞ്ഞു. ഉദയ്പുരിൽ ഇവർക്കു ബന്ധുക്കളുണ്ട്. അപകടത്തെ തുടർന്ന് പുതിയതെരു ദേശീയപാതയിൽ ഗതാഗതം ഏറെനേരം തടസപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.