ജിഷ വധം: അന്വേഷണമധ്യേ ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്താൻ പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് അധികാരമില്ല– ഐജി
Wednesday, May 25, 2016 12:49 PM IST
കൊച്ചി: അന്വേഷണമധ്യേ വിശദാംശങ്ങൾ അറിയുന്നതിനായി ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്താൻ പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് അധികാരമില്ലെന്ന് എറണാകുളം റേഞ്ച് ഐജി മഹിപാൽ യാദവ്.

കേസ് അന്വേഷണത്തിനിടയിൽ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടുന്നത് കേസിൽ ഇടപെടുന്നതിന് തുല്യമാണ്. ജിഷ കൊലക്കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്ന പരാതിയിൽ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്‌ഥർ പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് മുന്നിൽ ഹാജരാകണമെന്ന് ചെയർമാൻ കെ. ജസ്റ്റീസ് നാരായണ കുറുപ്പിന്റെ നിർദേശം സംബന്ധിച്ച് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.

അന്വേഷണപുരോഗതി സംബന്ധിച്ച് കോടതി ആവശ്യപ്പെട്ടാൽ വിശദീകരണം നൽകേണ്ട ബാധ്യതയെ പോലീസിനുള്ളു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ കേസന്വേഷണത്തിൽ വീഴ്ച സംഭവിച്ചോ എന്നു പരിശോധിച്ച് വിശദീകരണം ആവശ്യപ്പെടാൻ കോടതിക്ക് മാത്രമേ അധികാരമുള്ളു. പോലീസ് കംപ്ലയിന്റ് അഥോറിറ്റിയിൽ ഹാജരാകില്ലെന്ന് കാണിച്ച് മറുപടി നൽകിയിട്ടുണ്ടെന്നും ഐജി പറഞ്ഞു. കസ്റ്റഡിയിലെ പീഡനം പോലുള്ള കാര്യങ്ങളാണ് അഥോറിറ്റിയുടെ പരിഗണനയ്ക്കു വരേണ്ടതെന്നും അന്വേഷണം പുരോഗമിക്കുന്ന കേസിലെ വിശദാംശങ്ങൾ ആവശ്യപ്പെടാൻ അഥോറിറ്റിക്ക് ആവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ജസ്റ്റീസ് കെ. നാരായണ കുറുപ്പ് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ല. അതു ലഭിച്ചശേഷം മുതിർന്ന ഉദ്യോഗസ്‌ഥരുമായി ആലോചിച്ച് ഉചിതമായ നിലപാട് സ്വീകരിക്കും. നിലവിലെ സാഹചര്യത്തിൽ അഥോറിറ്റിക്കു സമർപ്പിച്ച മറുപടിയിൽ തന്നെ ഉറച്ചുനിൽക്കുന്നു. തനിക്കു അഥോറിറ്റിയുടെ മുന്നിൽ ഹാജരാകുന്നതിനു വ്യക്‌തിപരമായ ഒരു തടസവുമില്ല.

എന്നാൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ കോടതിയെ അല്ലാതെ മറ്റാരേയെങ്കിലും അറിയിക്കുന്നതിനു നിയമം അനുവദിക്കുന്നുണ്ടോയെന്നതാണ് പ്രശ്നം. അതാവില്ലെന്നാണ് താൻ മനസിലാക്കുന്നത്. അഥോറിറ്റി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് ലഭിച്ചശേഷം അതിലെ വിശദാംശങ്ങളുടെ അടിസ്‌ഥാനത്തിൽ ഇക്കാര്യം ഒന്നുകൂടി പരിശോധിക്കും. അതിനുശേഷം ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഐജി മഹിപാൽ യാദവ് വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.