ഡീസൽ വാഹന വിലക്ക്: കേരളം പട്ടിണിയിലാകുമെന്നു ലോറി ഉടമകൾ
ഡീസൽ വാഹന വിലക്ക്: കേരളം പട്ടിണിയിലാകുമെന്നു ലോറി ഉടമകൾ
Wednesday, May 25, 2016 12:29 PM IST
കോഴിക്കോട്: പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളെ സംസ്‌ഥാനത്തെ പ്രധാന നഗരങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് കേരളത്തെ പട്ടിണിയിലാക്കും. കേരളത്തിൽ ഇന്നു ചരക്കെത്തിക്കുന്ന 90ശതമാനം ലോറികളും പത്തു വർഷത്തിന് മുകളിൽ പഴക്കമുള്ളവയാണ്.

അന്യസംസ്‌ഥാനത്തുനിന്ന് അരിയും പച്ചക്കറിയും എത്തിയില്ലെങ്കിൽ പട്ടിണിയിലാകുന്ന കേരളത്തെ ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്നാണ് ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കുറ്റപ്പെടുത്തുന്നത്. ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കിയാൽ ഒറ്റയടിക്ക് ചരക്ക് നീക്കം താളം തെറ്റും. ചരക്ക് നീക്കം നിലച്ചാൽ സ്വീകരിക്കേണ്ട ബദൽ സംവിധാനത്തെ കുറിച്ച് ഉദ്യോഗസ്‌ഥർക്ക് വിവരം ലഭിച്ചിട്ടില്ല. പഴക്കം ചെന്ന ലോറികൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്‌ഥർ നിരത്തിലിറങ്ങിയാൽ പട്ടിണിയിലായവർ ഭക്ഷണത്തിനായി തെരുവുയുദ്ധം നടത്തേണ്ടി വരുമെന്നും അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ഹംസ ദീപികയോട് പറഞ്ഞു. പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള ലോറികൾ വിറ്റ് പുതിയത് വാങ്ങാൻ കെൽപ്പുള്ള ലോറി ഉടമകൾ കേരളത്തിൽ ഇന്ന് കുറവാണെന്നും അദ്ദേഹം പറഞ്ഞു.


നിരത്തിലിറങ്ങാൻ അനുവാദമില്ലാത്ത വാഹനം തുരുമ്പു വിലയ്ക്കാണ് വിൽക്കാൻ സാധിക്കുക. അങ്ങനെ വന്നാൽ 18 മുതൽ 20 ലക്ഷം വരെ വില വരുന്ന വാഹനം ഒന്നോ രണ്ടോ ലക്ഷത്തിന് തുരുമ്പ് വിലയ്ക്ക് വിൽക്കേണ്ട അവസ്‌ഥയായിരിക്കും ഉടമകൾക്കുണ്ടാവുക. വായ്പ എടുത്ത് ലോറി വാങ്ങിയവർ പിന്നീട് കടക്കെണിയിലേക്ക് നീങ്ങുമെന്നും ഹംസ പറയുന്നു. മുതലാളിമാർക്ക് മാത്രമല്ല ലോറി തൊഴിലാളികൾക്കും ഉത്തരവ് വൻ തിരിച്ചടിയാണ്. പഴയ ലോറികൾ നഷ്‌ടത്തിന് വില്ക്കുന്നതോടെ ഉടമകൾ പുതിയ ലോറി വാങ്ങാനുള്ള സാധ്യത കുറവായിരിക്കും. അങ്ങനെ വന്നാൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾക്ക് തൊഴിലും ഇല്ലാതെയാകും. നിലവിൽ ഉത്തരവിനെ നിയമപരമായി നേരിടാനാണ് ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ശനിയാഴ്ച എറണാകുളത്ത് കോ–ഓർഡിനേഷൻ കമ്മിറ്റി ചേരുമെന്ന് കെ.കെ. ഹംസ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.