ജിഷ വധം: അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ജിഷ വധം: അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Wednesday, May 25, 2016 12:19 PM IST
കൊച്ചി: ജിഷ വധക്കേസ് അന്വേഷണം ലോക്കൽ ഡിവൈഎസ്പിയിൽ നിന്നു മാറ്റി ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും അന്വേഷണ സംഘത്തിൽ വനിതാ ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തണമെന്നും സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ജെ.ബി. കോശി ഉത്തരവിട്ടു. കേസിലെ എഫ്ഐആർ, ഇൻക്വസ്റ്റ് റിപ്പോർട്ട് എന്നിവയും കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരുടെ വിവരങ്ങളും അടുത്തമാസം ആറിനു രാവിലെ 11 നു കമ്മീഷൻ ആസ്‌ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ ഹാജരാക്കണമെന്നും ജസ്റ്റീസ് ഉത്തരവിട്ടു. ഇപ്പോൾ കേസ് അന്വേഷിക്കുന്ന ഉദ്യോസ്‌ഥരുടെ വിവരങ്ങളും ഹാജരാക്കണം.

സംഭവം നടന്നയുടൻ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ റിപ്പോർട്ടിനൊപ്പം ആവശ്യപ്പെട്ട എഫ്ഐആർ, ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ ഹാജരാക്കാത്തതിനു പോലീസിനെ കമ്മീഷൻ രൂക്ഷമായി വിമർശിച്ചു. സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ കാരണമായതു പോലീസ് നടപടിയാണെന്നു പരാതിയുണ്ട്. സംഭവം നടന്നയുടനെ ജിഷയുടെ വീട് സീൽ ചെയ്യേണ്ടതായിരുന്നു. ഇതു ചെയ്യാത്തതുകാരണം കുറ്റക്കാർക്കു തെളിവ് നശിപ്പിക്കാനും വ്യാജതെളിവുകൾ സംഭവസ്‌ഥലത്ത് നിക്ഷേപിക്കാനും സാധ്യതയുണ്ടാക്കി. സാമൂഹ്യമാധ്യമങ്ങളെ പേടിച്ച് വേണ്ടത്ര തെളിവുകളില്ലാതെ ആരെയും പ്രതികളാക്കരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.


ഉത്തരവ് സംസ്‌ഥാന പോലീസ് മേധാവിക്ക് കൈമാറി. പൊതുപ്രവർത്തകരായ സുഭാഷ് ബാബു, പി. അയ്യപ്പൻ, ബിജു ജി.നാഥ്, കെ.ഗോവിന്ദൻ നമ്പൂതിരി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.