വി.എസ്. സുനിൽകുമാർ, പി.തിലോത്തമൻ, കെ.രാജു, ഇ. ചന്ദ്രശേഖരൻ സിപിഐ മന്ത്രിമാർ
വി.എസ്. സുനിൽകുമാർ, പി.തിലോത്തമൻ, കെ.രാജു, ഇ. ചന്ദ്രശേഖരൻ സിപിഐ മന്ത്രിമാർ
Monday, May 23, 2016 1:32 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: സി. ദിവാകരനെയും മുല്ലക്കര രത്നാകരനെയും ഒഴിവാക്കി നാലു പുതുമുഖങ്ങളെ മന്ത്രിമാരാക്കാൻ ഇന്നലെ ചേർന്ന സിപിഐ സംസ്‌ഥാന കൗൺസിൽ തീരുമാനിച്ചു. വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, ഇ.ചന്ദ്രശേഖരൻ, കെ.രാജു എന്നിവരാണു മന്ത്രിമാർ. ചിറയിൻകീഴ് മണ്ഡലത്തിൽ നിന്നു വിജയിച്ച വി. ശശിയാണു ഡെപ്യൂട്ടി സ്പീക്കർ.

മന്ത്രിസ്‌ഥാനത്തേക്കു പരിഗണിക്കാതിരുന്ന ദിവാകരനെ സിപിഐ നിയമസഭാകക്ഷി നേതാവായിപ്പോലും പരിഗണിച്ചില്ല. ഇ. ചന്ദ്രശേഖരനാണു നിയമസഭാ കക്ഷി നേതാവ്. നാളെ ചേരുന്ന സിപിഐ സംസ്‌ഥാന എക്സിക്യൂട്ടീവ് മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കും.

മന്ത്രിമാരെ നിശ്ചയിക്കാൻ ഇന്നലെ രാവിലെ ചേർന്ന സിപിഐ സംസ്‌ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ മന്ത്രിമാരായി പുതുമുഖങ്ങളെ തീരുമാനിക്കണമെന്നു പാർട്ടി സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർദേശം വച്ചു.

പാർട്ടി സെക്രട്ടറിയുടെ നിർദേശം ഏകാധിപത്യപരമാണെന്നും സീനിയർ നേതാവായ തന്നെ അപമാനിക്കുന്നതിനു സമമാണ് ഈ നിർദേശമെന്നും സി. ദിവാകരൻ എക്സിക്യൂട്ടീവിൽ പറഞ്ഞു. ദിവാകരനൊപ്പം മുല്ലക്കര രത്നാകരനും ചേർന്നതോടെ യോഗം ശക്‌തമായ വാക്കേറ്റങ്ങൾക്കു വേദിയായി.

ഇതിനിടെ, കെ. രാജു, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, ഇ.ചന്ദ്രശേഖരൻ എന്നിവരെ മന്ത്രിമാരായും വി.ശശിയെ ഡെപ്യൂട്ടി സ്പീക്കറായും നിർദേശിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് തീരുമാനം സംസ്‌ഥാന കൗൺസിലിനു വിടാൻ തീരുമാനിക്കുകയായിരുന്നു.


മന്ത്രിയാകാൻ താൻ പ്രാപ്തനല്ലെന്ന് ഇപ്പോൾ പാർട്ടിക്കു തോന്നിയെങ്കിൽ ചടയമംഗലത്തു പുതുമുഖങ്ങളെ ആരെയെങ്കിലും മത്സരിപ്പിക്കാമായിരുന്നുവെന്ന് എക്സിക്യൂട്ടീവിൽ മുല്ലക്കര പറഞ്ഞു. തുടർന്നു ചേർന്ന സംസ്‌ഥാന കൗൺസിലിൽ അദ്ദേഹം പങ്കെടുത്തില്ല.

എക്സിക്യൂട്ടീവ് തീരുമാനം കാനം രാജേന്ദ്രൻ സംസ്‌ഥാന കൗൺസിലിൽ അവതരിപ്പിച്ചു. ദിവാകരനെയും മുല്ലക്കരയെയും മന്ത്രിമാരാക്കാത്തതിൽ കൗൺസിലിൽ പ്രതിഷേധമുണ്ടാകുമെന്നു കരുതിയെങ്കിലും ചുരുക്കം ചില അഭിപ്രായങ്ങൾ മാത്രമാണ് ഉയർന്നത്. തിരുവനന്തപുരം ജില്ലയ്ക്കു പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായാണ് ഇ.എസ്. ബിജിമോളെ ഒഴിവാക്കി വി. ശശിയെ ഡെപ്യൂട്ടി സ്പീക്കറാക്കാൻ തീരുമാനിച്ചത്.

വകുപ്പുകളെ സംബന്ധിച്ചു നാളെ സത്യപ്രതിജ്‌ഞയ്ക്കു മുമ്പു സിപിഐ എക്സിക്യൂട്ടീവ് കൂടി തീരുമാനമെടുക്കും. ഇതു സംബന്ധിച്ചു സിപിഐ നേതാക്കൾ ഇന്നലെ സിപിഎം നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

2006–ലെ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന വകുപ്പുകൾ തന്നെയാകും സിപിഐക്ക് ഇക്കുറിയും ലഭിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.