സഹോദരങ്ങളടക്കം മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു
Monday, May 23, 2016 1:32 PM IST
ശ്രീകണ്ഠപുരം(കണ്ണൂർ): സഹോദരങ്ങളടക്കം മൂന്നു സ്കൂൾ വിദ്യാർഥികൾ ചെങ്ങളായി പുഴയിൽ മുങ്ങിമരിച്ചു. പുഴയിലൂടെ ഒഴുകിവന്ന തേങ്ങ പിടിക്കാനുള്ള ശ്രമത്തിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ദുരന്തം. ചെങ്ങളായി കോട്ടപ്പറമ്പിലെ ചെരുവിൽ മുരളീധരൻ–പണ്ണേരി രജനി ദമ്പതികളുടെ മക്കളായ അമൽകൃഷ്ണ (14), അതുൽകൃഷ്ണ (12), കോട്ടപ്പറമ്പിലെ പാറമ്മൽ ഹനീഫ–സുനിജിത്ത് ദമ്പതികളുടെ മകൻ ഹാഫിസ് (15) എന്നിവരാണു മരിച്ചത്. വീട്ടിൽനിന്നു മൂന്നുകിലോമീറ്ററോളം ദൂരെ മുങ്ങംകടവിൽ കുളിക്കാനെത്തിയതായിരുന്നു കുട്ടികൾ. ജിത്തു എ ന്ന മറ്റൊരു കുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നെങ്കിലും പുഴയിൽ ഇറങ്ങിയിരുന്നില്ല. പുഴയിലൂടെ തേങ്ങ ഒഴുകിവരുന്നതുകണ്ട് ഇതു പിടിക്കാൻ മൂവരും വീണ്ടും പുഴയിലേക്ക് ഇറങ്ങിയതോടെ ചുഴിയിൽ അകപ്പെടുകയായിരുന്നു. ഹാഫിസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് അമൽകൃഷ്ണ, അതുൽകൃഷ്ണ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അമലിന്റെയും അതുലിന്റെയും മൃതദേഹങ്ങൾ ഇന്ന് ഉച്ചയ്ക്ക് ഒന്നിനു വീട്ടുവളപ്പിൽ സംസ്കരിക്കും. ഹാഫിസിന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ ചെങ്ങളായി ടൗൺ ജുമാമസ്ജിദിൽ കബറടക്കും. അമൽകൃഷ്ണ ശ്രീകണ്ഠപുരം ഗവ. ഹ യർ സെക്കൻഡറി സ്കൂൾ പ ത്താംക്ലാസ് വിദ്യാർഥിയും അതുൽകൃഷ്ണ നിടുവാലൂർ യുപി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിയുമാണ്. അശ്വന്ത് (അഞ്ച്) എന്ന സഹോദരൻ ഇവർക്കുണ്ട്. കുറുമാത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്വൺ വിദ്യാർഥിയാണു മരിച്ച ഹാഫിസ്. സഹോദരി: ലുബിന (ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി). ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ചെങ്ങളായി ടൗണിൽ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.