നാവിക ആസ്‌ഥാനത്തു സുരക്ഷാ ഉദ്യോഗസ്‌ഥൻ വെടിയേറ്റു മരിച്ച നിലയിൽ
Monday, May 23, 2016 1:32 PM IST
കൊച്ചി: കൊച്ചി ദക്ഷിണമേഖലാ നാവിക ആസ്‌ഥാനത്ത് സുരക്ഷാ ഉദ്യോഗസ്‌ഥനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡിഎസ്സി) ജവാൻ തൃശൂർ കോഞ്ചിറ റോഡ് അമ്മൻകുഴി റോഡിൽ കരിങ്കപുള്ളി കൃഷ്ണന്റെ മകൻ ശിവദാസൻ (53) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

രാത്രി 11 മുതൽ മൂന്നു വരെയുള്ള ഷിഫ്റ്റിൽ നാവികസേനാ ആസ്‌ഥാനത്തിനകത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ എയ്ഡ്പോസ്റ്റിലായിരുന്നു ശിവദാസനു ഡ്യൂട്ടി. വെടിയൊച്ച കേട്ട് സുരക്ഷാ ഉദ്യോഗസ്‌ഥരെത്തിയപ്പോഴാണ് ശിവദാസനെ ചോരയിൽ കുളിച്ച നിലയിൽ കണ്ടത്. സ്വന്തം തോക്കിൽ നിന്നാണു ശിവദാസന് വെടിയേറ്റത്.

ശിവദാസന്റേത് ആത്മഹത്യയോ അബദ്ധത്തിൽ വെടിപൊട്ടിയുള്ള അപകടമരണമോ ആകാമെന്നാണ് പോലീസിന്റെ നിഗമനം. ഇൻസാസ് റൈഫിൾ ഉപയോഗിച്ചു വളരെ അടുത്തുനിന്നാണ് വെടിയുതിർത്തിരിക്കുന്നത്. കീഴ്ത്താടിയിൽനിന്ന് തലയിലേക്ക് തുളച്ചു കയറിയ വെടിയുണ്ട തലയോട്ടി തകർത്ത് പുറത്തേക്ക് പോയി. മരണകാരണമായ വെടിയുണ്ട കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹാർബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാവികസേനയും അന്വേഷണം പ്രഖ്യാപിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


സംസ്കാരം ചെറുതുരുത്തി ശാന്തിഘട്ടിൽ. ഗിരിജയാണു ഭാര്യ. മക്കൾ: അനീഷ, ബിനീഷ. മരുമക്കൾ: പ്രസൂൺ (എആർ ക്യാമ്പ് തൃശൂർ), അൽജിൻ. ശിവദാസൻ നേവൽ ബേസിലായിരുന്നു താമസം. ഭാര്യ തൃശൂരിലെ വീട്ടിലാണ് താമസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.