ജിഷ വധം: ഇപ്പോൾ ഇടപെടുന്നില്ലെന്നു ഹൈക്കോടതി
ജിഷ വധം: ഇപ്പോൾ ഇടപെടുന്നില്ലെന്നു ഹൈക്കോടതി
Friday, May 6, 2016 12:06 PM IST
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതക അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്നു ജസ്റ്റീസ് എ.എം. ഷെഫീഖ്, ജസ്റ്റീസ് കെ. രാമകൃഷ്ണൻ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതി അഭിഭാഷകയായ ടി.ബി. മിനി നൽകിയ പൊതു താത്പര്യഹർജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. ഈ മാസം 30നു കേസ് പരിഗണിക്കുമ്പോൾ അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറണമെന്നു കോടതി നിർദേശിച്ചു.

അന്വേഷണത്തെ മാധ്യമങ്ങൾ നയിക്കുന്ന സാഹചര്യം ഉണ്ടാവരുത്. പോലീസിന്റെ അന്വേഷണം മുന്നേറുന്ന സാഹചര്യത്തിൽ പൊതുതാത്പര്യ ഹർജി ഇപ്പോൾ വിശദമായി പരിഗണിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. അന്വേഷണം കൃത്യമായി മുന്നേറുകയാണെന്നും സുപ്രധാന ഘട്ടത്തിലാണെന്നും സംസ്‌ഥാന സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫ് അലി കോടതിയെ അറിയിച്ചു.


ജസ്റ്റീസ് എ.എം. ഷെഫീഖ്, ജസ്റ്റീസ് കെ. ഹരിലാൽ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിനു മുന്നിലാണു ഹർജി വന്നത്. ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റീസ് ഹരിലാൽ പിന്മാറിയതിനെത്തുടർന്ന് ജസ്റ്റീസ് കെ. രാമകൃഷ്ണനൊപ്പം ഉച്ചകഴിഞ്ഞ് ഒന്നരയോടെ ചേംബറിലാണ് ജസ്റ്റീസ് ഷെഫീഖ് ഹർജി പരിഗണിച്ചത്.

ജിഷ കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പോലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ ഹർജിയിൽ വനിതാ പോലീസ് ഉദ്യോഗസ്‌ഥരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയോ അന്വേഷണം സിബിഐക്കു വിടുകയോ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.