ദൈവദാസൻ മാർ കാവുകാട്ടിന്റെ നാമകരണം: അതിരൂപതാതല നടപടി പൂർത്തിയായി
ദൈവദാസൻ മാർ കാവുകാട്ടിന്റെ നാമകരണം: അതിരൂപതാതല നടപടി പൂർത്തിയായി
Friday, May 6, 2016 11:57 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ നാമകരണത്തിന്റെ അതിരൂപതാതല നടപടികൾ പൂർത്തിയായി. സമാപന സമ്മേളനവും കൃതജ്‌ഞതാബലിയും 18നു ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ രാവിലെ 9.30ന് വിശുദ്ധ കുർബാനയും തുടർന്നു ദൈവദാസന്റെ കബറിടത്തിൽ പ്രാർഥനയും നടക്കും.

തുടർന്ന് ചേരുന്ന സമ്മേളനം സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് പെരുന്തോട്ടം നാമകരണ നടപടികളുടെ അതിരൂപതാതലസമാപന പ്രഖ്യാപനം നടത്തും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി, ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ബിഷപ് മാർ മാത്യു വട്ടക്കുഴി, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ മാത്യു അറയ്ക്കൽ, പ്രഫ.തോമസ് കണയംപ്ലാക്കൽ എന്നിവർ ആശംസകളർപ്പിക്കും.


നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ റവ.ഡോ.മാത്യു മഠത്തിക്കുന്നേൽ, വൈസ് പോസ്റ്റുലേറ്റർമാരായ ഫാ.മാത്യു മറ്റം, സിസ്റ്റർ ജയിൻ കൊട്ടാരം സിഎംസി, ഹിസ്റ്ററിക്കൽ കമ്മീഷൻ പ്രസിഡന്റ് റവ.ഡോ.ജോസഫ് കൊല്ലാറ, മെത്രാപ്പോലീത്തൻപള്ളി വികാരി ഫാ. കുര്യൻ പുത്തൻപുര, ഫാ. തോമസ് പ്ലാപ്പറമ്പിൽ, റവ.ഡോ.ടോം കൈനിക്കര എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.