ഹെലികോപ്റ്റർ ഇടപാട്: ആന്റണി സത്യം പറയണമെന്ന് അമിത്ഷാ
ഹെലികോപ്റ്റർ ഇടപാട്: ആന്റണി സത്യം പറയണമെന്ന് അമിത്ഷാ
Thursday, May 5, 2016 12:43 PM IST
റാന്നി: യുപിഎ സർക്കാരിന്റെ കാലത്തു നടന്ന അഗസ്ത വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ ഇടപാടുകളെ സംബന്ധിച്ച് അന്നത്തെ പ്രതിരോധമന്ത്രി എ. കെ. ആന്റണി സത്യം തുറന്നു പറയണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. റാന്നിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോഴയിടപാടിൽ ആന്റണി അടക്കമുളള മന്ത്രിമാരും നേതാക്കളും സംശയത്തിന്റെ മുൾമുനയിലാണ്. ഹെലികോപ്റ്റർ ഇടപാടിലെ കരാർ വ്യവസ്‌ഥകൾ മാറ്റിയത് ആരു പറഞ്ഞിട്ടാണെന്നു വ്യക്‌തമാക്കേണ്ടത് എ.കെ. ആന്റണിയാണ്. രാജ്യത്തു നടക്കേണ്ടിയിരുന്ന നിർമാണം ഇന്ത്യയിൽ നിന്നു മാറ്റി ഇറ്റലിയിലാക്കാൻ അനുമതി നൽകിയതിനു പിന്നിലെ സമ്മർദവും ആന്റണി വെളിപ്പെടുത്തണം. ബിജെപിക്ക് കേരളത്തിൽ രഹസ്യ അജൻഡ ഒന്നുമില്ല. ഇക്കാലമത്രയും കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച എൽഡിഎഫിനെയും യുഡിഎഫിനെയും അറബിക്കടലിൽ തള്ളണം.


കേരളത്തിൽ എൻഡിഎ വന്നാൽ സമുദായ സൗഹാർദം തകരുമെന്നു പറയുന്ന ആന്റണി ബിജെപി ഭരിക്കുന്ന 14 സംസ്‌ഥാനങ്ങളിലേക്കു നോക്കണം.

അവിടങ്ങളിൽ സമുദായ സൗഹാർദത്തിന് ഒരു കോട്ടവുമില്ല. രാജ്യത്തൊരിടത്തും അധികാരത്തിലില്ലാത്ത സിപിഎമ്മും ബിജെപിക്കെതിരേ ഉന്നയിക്കുന്നത് കളവുകളാണ്. ബിജെപിയുടെ നൂറു കണക്കിനു പ്രവർത്തകരെ കൊലപ്പെടുത്തിയത് കോൺഗ്രസും സിപിഎമ്മും മാറിമാറി ഭരിച്ച കേരളത്തിലാണെന്ന് ഷാ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.