എൻജിനിയറിംഗ് കോളജുകളുടെ ഗ്രേഡിംഗ് ഓഗസ്റ്റ് മുതൽ
Thursday, May 5, 2016 12:20 PM IST
<ആ>തോമസ് വർഗീസ്

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള സംസ്‌ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ വിജയനിലവാരത്തിന്റെ അടിസ്‌ഥാനത്തിലുള്ള ഗ്രേഡിംഗ് അടുത്ത അധ്യയന വർഷം മുതൽ. ഇതിന്റെ നടപടികൾ ഇപ്പോൾ ബിടെക് പഠിക്കുന്ന വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്തുന്നതിനെ തുടർന്ന് ആരംഭിക്കും.

ബിടെക് രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ ഉൾപ്പെടെയുള്ളവ വരുന്ന ജൂലൈ 18 നു പൂർത്തിയാകും. തുടർന്ന് ഓഗസ്റ്റോടെ കോളജുകളുടെ ഗ്രേഡിംഗ് സംബന്ധിച്ച നടപടികൾ ആരംഭിക്കും. കഴിഞ്ഞ അധ്യയന വർഷം 40 ശതമാനത്തിൽ താഴെ മാത്രം വിജയശതമാനമുണ്ടായിരുന്ന 30 എൻജിനിയറിംഗ് കോളജുകൾ പ്രത്യേകം നിരീക്ഷണത്തിലാണ്. ഈ കോളജുകളിൽ വിജയ ശതമാനത്തിൽ ഉയർച്ചയില്ലെങ്കിൽ വരുംവർഷങ്ങളിൽ അഫിലിയേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശക്‌തമായ നിലപാട് സ്വീകരിക്കാനാണു സാങ്കേതിക സർവകലാശാലയുടെ തീരുമാനം. ഇതിന്റെ മുന്നോടിയായാണു ഗ്രേഡിംഗ് നടത്തുന്നത്.


കോളജുകൾക്ക് ഗ്രേഡിംഗ് നല്കുന്നതിനു മുന്നോടിയായുളള അക്കാദമിക് ഓഡിറ്റുകളും നടത്തുന്നുണ്ട്. ആദ്യ സെമസ്റ്ററിന്റെ അക്കാദമിക് ഓഡിറ്റിംഗ് പൂർത്തിയായിക്കഴിഞ്ഞു. അടുത്ത അധ്യയന വർഷത്തേക്കുള്ള കോളജുകളുടെ അഫിലിയേഷൻ ഈ മാസം 30 ഓടെ പൂർത്തിയാകും.

കഴിഞ്ഞ അക്കാദമിക് വർഷം അഫിലിയേഷൻ നഷ്‌ടമായ പി.എ. അസീസ് കോളജിന് ഈ വർഷവും എഐസിടിഇയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നു സാങ്കേതിക സർവകലാശാല അധികൃതർ അറിയിച്ചു.

കോളജുകളുടെ നിലവാരം പരിശോധിച്ച് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ അഫിലിയേഷൻ നല്കുന്ന നടപടികളാണ് ഇപ്പോൾ എൻജിനിയറിംഗ് കോളജുകളിൽ നടത്തുന്നത്. ഇതു പൂർത്തിയാകുന്നതനുസരിച്ചാണു സാങ്കേതിക സർവകലാശാല തുടർനടപടികൾ സ്വീകരിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.