നികേഷ്കുമാറിനെതിരേ സഹോദരന്റെ പ്രചാരണം
Saturday, April 30, 2016 2:07 PM IST
കണ്ണൂർ: എം.വി. രാഘവന്റെ മകനായ അഴീക്കോട്ടെ എൽഡിഎഫ് സ്‌ഥാനാർഥി നികേഷ് കുമാറിനെതിരേ സ്വന്തം സഹോദരൻ എം.വി. ഗിരീഷ്കുമാർ രംഗത്ത്. യുഡിഎഫ് സ്‌ഥാനാർഥി കെ.എം. ഷാജിയെ സന്ദർശിച്ചു പിന്തുണയറിയിച്ച ഗിരീഷ് കുമാർ പാപ്പിനിശേരി മാങ്കടവിൽ നടന്ന യുഡിഎഫ് കുടുംബ യോഗത്തിലും പങ്കെടുത്തു. ഷാജിയെ തനിക്കു നേരിട്ടറിയാമെന്നും ഷാജിയുടെ വിജയം അഴീക്കോടിന് അനിവാര്യമാണെന്നും ഗിരീഷ് കുമാർ പറഞ്ഞു. എംഎൽഎയെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും സമൂഹത്തിനായി മികച്ച പ്രവർത്തനമാണു ഷാജി നടത്തുന്നത്. അഴീക്കോട് മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചെന്നും ഗിരീഷ് പറഞ്ഞു. അച്ഛനെ വിറ്റ് കാശാക്കിയവനാണു നികേഷെന്നു ഗിരീഷ് കുറ്റപ്പെടുത്തി. എം.വി. രാഘവൻ സ്‌ഥാപിച്ച സിഎംപി പിളർന്നപ്പോൾ ഗിരീഷ്കുമാർ യുഡിഎഫിനൊപ്പം നിന്ന സി.പി. ജോൺ വിഭാഗത്തിലാണു നിലയുറപ്പിച്ചത്. നേരത്തെ എം.വി ആറിന്റെ സഹോദരി ലക്ഷ്മിയും കെ.എം. ഷാജിക്കു പിന്തുണ അറിയിച്ചിരുന്നു.


അതേസമയം, എം.വി. രാഘവന്റെ പത്നിയും നികേഷിന്റെ അമ്മയുമായ ജാനകി മകനുവേണ്ടി വോട്ടഭ്യർഥിച്ചു വീടു കയറുകയാണ്. പ്രായത്തിന്റെ അവശതകൾ അവഗണിച്ചാണു ജാനകി വോട്ടർമാരെ നേരിൽക്കണ്ടു വോട്ടഭ്യർഥിക്കുന്നത്.

അഴീക്കോട് പഞ്ചായത്തിലെ വ്യത്യസ്ത കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ സന്ദർശനം. ജാനകിക്കൊപ്പം നികേഷിന്റെ സഹോദരങ്ങളായ രാജേഷ്, ഗിരിജ, ഭാര്യ റാണി, മക്കൾ എന്നിവരുമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.