പള്ളിക്കത്തോട്: നൂറു കണക്കിനു പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായി എത്തി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ഇന്നലെ നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്നലെ 12.15നു പള്ളിക്കത്തോട്ടിലുള്ള പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സെക്രട്ടറിയും വരണാധികാരിയുമായ സി. ശ്രീലേഖ മുമ്പാകെയാണ് ഉമ്മൻ ചാണ്ടി പത്രിക സമർപ്പിച്ചത്. മകൻ ചാണ്ടി ഉമ്മനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാവിലെ 10നു പുതുപ്പള്ളിയിലെ വസതിയിൽനിന്നിറങ്ങി പുതുപ്പള്ളി പള്ളിയിലും പാമ്പാടി ദയാറായിലുമെത്തി പ്രാർഥന നടത്തിയശേഷമാണു പത്രികസമർപ്പണത്തിനു പുറപ്പെട്ടത്.
11നു പാമ്പാടിയിലെ ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തി നേതാക്കളും പ്രവർത്തകരുമായി പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷമാണു പള്ളിക്കത്തോടിനു പുറപ്പെട്ടത്. വാഹനങ്ങളുടെ അകമ്പടിയോടെ പള്ളിക്കത്തോട്ടിലേക്കു പുറപ്പെട്ട ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യം അർപ്പിക്കാനും വിജയാശംസ നേരാനും വഴിനീളെ നിരവധിപേരാണു കാത്തുനിന്നത്. പള്ളിക്കത്തോട് ബസ് സ്റ്റാൻഡ് ജംഗ്ഷനിൽനിന്നു കാൽനടയായി ബ്ലോക്ക് ഓഫീസിലേക്ക് നീങ്ങിയ ഉമ്മൻചാണ്ടിക്കു വഴി നീളെ പാർട്ടിപ്രവർത്തകർ ആശംസ നേർന്നു. ഉമ്മൻ ചാണ്ടിയെ വരവേൽക്കാൻ കൊച്ചുകുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധി പ്രവർത്തർ വഴിയരികിൽ കാത്തുനിന്നിരുന്നു.
ബ്ലോക്ക് പഞ്ചായത്തിനു മുന്നിൽ എത്തിയ ഉമ്മൻചാണ്ടിയെ ബ്ലോക്ക് പഞ്ചായത്തിലെ 11 യുഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ 11 വയസുള്ള 11 കുട്ടികൾ റോസാപൂക്കളുമായാണു വരവേറ്റത്. ഉമ്മൻ ചാണ്ടിക്കു മൂന്നുസെറ്റ് പത്രികകളാണ് നൽകിയത്. ജോസ് കെ. മാണി എംപി, യുഡിഎഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, ഫിൽസൺ മാത്യൂസ്, രാധാ വി. നായർ, എൻ.എ. പങ്കജാക്ഷൻ എന്നിവരും മകൻ ചാണ്ടി ഉമ്മനും ഒപ്പമുണ്ടായിരുന്നു.
നാട്ടകം സുരേഷ്, ജി. ഗോപകുമാർ, ബാബു കെ. കോര, ജെയ്ജി പാലക്കലോടി, ജോണി ജോസഫ്, കെ.എ. ഏബ്രഹാം, ജോബോയ് ജോർജ്, ജോസഫ് ചാമക്കാല, മാത്തച്ചൻ താമരശേരിൽ, ജോബിൻ ജേക്കബ്, മാത്തച്ചൻ പാമ്പാടി, ഷിൻസ് പീറ്റർ, എൻ.ജെ. പ്രസാദ്, അനിൽ കൂരോപ്പട തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.