രവിയുടേതു കൊലപാതകം; പ്രതി മാർത്താണ്ഡത്തു പിടിയിൽ
Thursday, April 28, 2016 11:59 AM IST
കിഴക്കമ്പലം: പട്ടിമറ്റം കോലാംകുടി ഭാഗത്ത് ഒരു മാസം മുമ്പ് ആളൊഴിഞ്ഞ വീട്ടിൽ പനയഞ്ചരി രവിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പ്രതി അർജുനനെ (അയ്യപ്പൻകുട്ടി, 38) കുന്നത്തുനാട് എസ്ഐ ഷോജോയുടെ നേതൃത്വത്തിലുളള പോലീസ് സംഘം തമിഴ്നാട് മാർത്താണ്ഡത്തുനിന്നു പിടികൂടി.

പോലീസ് സർജൻ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ രവിയുടെ വാരിയെല്ലുകൾക്ക് ഒടിവു സംഭവിച്ചിട്ടുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്ന സൂചന ലഭിച്ചത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.


വീട്ടുടമ സുരേഷും (പാഞ്ചാലി സുര) മരിച്ച രവിയും പട്ടിമറ്റം ഭാഗത്തു കൽപ്പണി ചെയ്തുവന്ന മാർത്താണ്ഡം സ്വദേശിയായ അർജുനനുമാണ് വീട്ടിൽ താമസിച്ചിരുന്നതെന്നു പോലീസ് കണ്ടെത്തിയിരുന്നു.

മൂവരും ചേർന്നു മദ്യപിക്കുന്നതിനിടെ രവിയിൽനിന്നു കടംവാങ്ങിയ തുകയെക്കുറിച്ചു വാക്കുതർക്കമുണ്ടാവുകയും രവിയെ മുഷ്‌ടി ചുരുട്ടി പല പ്രാവശ്യം നെഞ്ചിനിടിക്കുകയും ഇടിയേറ്റു നിലത്തു വീണ രവിയെ കാലുകൊണ്ടു ചവിട്ടുകയും പുറത്തു കയറിയിരുന്നു മർദിക്കുകയും ചെയ്തെന്നു പ്രതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.