അധ്യാപക പാക്കേജ്: ഓഫീസുകള്‍ മന്ദഗതിയിലെന്നു ടീച്ചേഴ്സ് ഗില്‍ഡ്
Saturday, February 13, 2016 12:58 AM IST
കൊച്ചി: പൊതുവിദ്യാഭ്യാസ രംഗത്തു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ജനുവരി 29നു സര്‍ക്കാര്‍ പുറപ്പെടുവിച്ച അധ്യാപക പാക്കേജ് ഉത്തരവ് നടപ്പിലാക്കുന്നതില്‍ ഒരു വിഭാഗം ജീവനക്കാര്‍ ആത്മാര്‍ഥത കാണിക്കുന്നില്ലെന്നു ടീച്ചേഴ്സ് ഗില്‍ഡ്. വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്ത നൂറുകണക്കിന് അധ്യാപകര്‍ ഈ ഉത്തരവിനെ ഏറെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്. ഉത്തരവ് ഫെബ്രുവരി 15നകം നടപ്പിലാക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശമുണ്ട്. എന്നാല്‍, ഉത്തരവിലെ വരികള്‍ക്കു യുക്തിസഹമല്ലാത്ത വ്യാഖ്യാനങ്ങള്‍ നല്‍കി, നടപ്പിലാക്കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്.

ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2011-12 അധ്യയനവര്‍ഷം മുതല്‍ സ്റാഫ് ഫിക്സേഷന്‍ നടപടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനായി കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വിദ്യാര്‍ഥികളുടെ പേരു വിവരങ്ങളും യുഐഡി നമ്പറും മറ്റു വിശദാംശങ്ങളും സമര്‍പ്പിക്കാന്‍ പ്രധാനാധ്യാപകരോടു വിദ്യാഭ്യാസ അധികാരികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അധ്യാപക പാക്കേജ് ഉത്തരവ് ദ്രുതഗതിയില്‍ നടപ്പിലാക്കുക, ഉത്തരവിലെ പോരായ്മകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി സാലു പതാലില്‍ എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.