ബജറ്റ് ചോര്‍ച്ച: ആരോപണം അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും
Saturday, February 13, 2016 12:50 AM IST
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നതായി പ്രതിപക്ഷം ഉന്നയിച്ച ആരോപണം അന്വേഷിക്കാന്‍ സാമ്പത്തിക അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പ്രതിപക്ഷത്തിനു വിലകല്‍പിക്കുന്ന സര്‍ക്കാരാണ് യുഡിഎഫ് സര്‍ക്കാര്‍. അതുകൊണ്ടാണ് ബജറ്റ് ചോര്‍ന്നെന്നു പ്രതിപക്ഷ ഉപനേതാവ് സ്പീക്കര്‍ക്ക് പരാതി എഴുതി നല്‍കിയപ്പോള്‍ അത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറായത്.

ബജറ്റ് ചോര്‍ന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്ന കണക്കുകള്‍ തെറ്റാണ്. ബജറ്റ് ചോര്‍ന്നതായി ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പ് പ്രതിപക്ഷം അതു പറയണമായിരുന്നു. ചോര്‍ന്നു കിട്ടിയെന്ന് അവകാശപ്പെടുന്ന രേഖകള്‍ സഭയില്‍ ഹാജരാക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ബജറ്റ് അവതരണം വരെ നീണ്ടുപോകുമായിരുന്നു. താന്‍ ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് വര്‍ക്കല രാധാകൃഷ്ണന്‍ നിയമസഭയില്‍ ഒരു പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിക്കുകയും ഇതേക്കുറിച്ചുള്ള ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടുപോവുകയും ബജറ്റ് അവതരണം വൈകുകയും ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അനുസ്മരിച്ചു.


കുഴിയില്‍ വീണുപോയെന്നു പ്രതിപക്ഷം വാദിക്കുന്ന ഒരു സര്‍ക്കാരിനെ അങ്ങനെയങ്ങ് പോകാന്‍ അനുവദിക്കുകയല്ലേ അവര്‍ ചെയ്യേണ്ടത്. എന്നാല്‍, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതല്ലല്ലോ. അപ്പോള്‍ ഉള്ളില്‍ ഭയപ്പെടുന്നതു കൊണ്ടാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരായി ഇത്തരം കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നത്.

കതിരൂര്‍ മനോജ് വധക്കേസ് സിബിഐക്കു വിട്ടതുമായി ബന്ധപ്പെട്ടു പി. ജയരാജന്‍ തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ചീഫ് സെക്രട്ടറിയുടെ കാലാവധി നീട്ടുന്ന കാര്യത്തെക്കുറിച്ച് പത്രങ്ങളില്‍ വന്ന കാര്യങ്ങളല്ലാതെ, സര്‍ക്കാരിന് അതിനെക്കുറിച്ച് യാതൊരു വിവരുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.