വിദേശ നിരീക്ഷകരെ അനുവദിക്കും: റെനില്‍ വിക്രമസിംഗെ
വിദേശ നിരീക്ഷകരെ  അനുവദിക്കും: റെനില്‍ വിക്രമസിംഗെ
Saturday, February 13, 2016 12:49 AM IST
ഗുരുവായൂര്‍: ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം സംബന്ധിച്ച കേസുകളില്‍ വിദേശ നിരീക്ഷകരെ അനുവദിക്കാന്‍ തയാറാണെന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പറഞ്ഞു. കേസുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ശ്രീലങ്കന്‍ നീതിന്യായ സംവിധാനത്തിന്റേതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി.

ഏഷ്യയിലെ ഏറ്റവും പഴക്കമുളള സുപ്രീം കോടതിയുളള രാജ്യമാണ് ശ്രീലങ്ക. ശ്രീലങ്കയ്ക്കു ശക്തവും സ്വതന്ത്രവുമായ ജുഡീഷല്‍ സംവിധാനങ്ങളുണ്ട്. ആഭ്യന്തര യുദ്ധത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു, കാണാതായി എന്നതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. അതു സംബന്ധിച്ച അന്വേഷണങ്ങള്‍ നടക്കുകയാണ്. ഈ അന്വേഷണങ്ങളില്‍ വിദേശ രാജ്യപ്രതിനിധികളെ സഹകരിപ്പിക്കാം. എന്നാല്‍, അന്തിമ വിധി ശ്രീലങ്കന്‍ സുപ്രീം കോടതിയുടേതായിരിക്കും: അദ്ദേഹം പറഞ്ഞു.


ഭാര്യ മൈത്രി വിക്രമസിംഗെ, പുനരധിവാസ ജയില്‍ മന്ത്രി സ്വാമിനാഥന്‍, ശ്രീലങ്കന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൃഷ്ണമൂര്‍ത്തി എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി. ഗുരുവായൂര്‍ ശ്രീവല്‍സം ഗസ്റ് ഹൌസില്‍ ജില്ലാ കളക്ടര്‍ വി. രതീശന്‍, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.