ഓടിയൊളിക്കുന്ന മുഖ്യമന്ത്രിയല്ല, പ്രശ്നങ്ങള്‍ വന്നാല്‍ ഇടപെടും: ഉമ്മന്‍ ചാണ്ടി
ഓടിയൊളിക്കുന്ന മുഖ്യമന്ത്രിയല്ല, പ്രശ്നങ്ങള്‍ വന്നാല്‍ ഇടപെടും: ഉമ്മന്‍ ചാണ്ടി
Friday, February 12, 2016 11:46 PM IST
തിരുവനന്തപുരം: ഓടിയൊളിക്കുന്ന മുഖ്യമന്ത്രിയല്ല താനെന്നും പ്രശ്നങ്ങള്‍ വന്നാല്‍ ഇടപെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടൈറ്റാനിയം കേസ് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസില്‍ നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ടൈറ്റാനിയം ഫാക്ടറി അടച്ചുപൂട്ടാതിരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളിയൂണിയനുകള്‍ ആവശ്യപ്പെട്ടപ്പോഴാണ് താന്‍ ഇടപെട്ടത്. മുഖ്യമന്ത്രി എന്ന നിലയില്‍ കടമ മാത്രമാണു നിര്‍വഹിച്ചത്. പരാതികള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ ശ്രമിക്കും. അല്ലാതെ അതില്‍നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കാറില്ല. ടൈറ്റാനിയം സംബന്ധിച്ച് 2006-ല്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് പരാതി ലഭിച്ചതാണെങ്കില്‍ തുടര്‍ന്ന് അഞ്ചു വര്‍ഷം ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകാത്തതെന്തായിരുന്നു. വന്‍ അഴിമതി നടത്തിയെന്നു പറയുന്ന സംഭവത്തില്‍ അഞ്ചു വര്‍ഷംകൊണ്ട് കുറ്റക്കാരെ ആരെയും കണ്െടത്താന്‍ ഇടതുസര്‍ക്കാരിനു സാധിച്ചില്ല. ടൈറ്റാനിയം കേസ് അഴിമതിയാണെങ്കില്‍ അതിനു തുടക്കമിട്ടത് ഇടതു സര്‍ക്കാരാണ്. പദ്ധതിക്ക് തറക്കല്ലിട്ടത് അന്നത്തെ വ്യവസായ മന്ത്രിയായ എളമരം കരീമായിരുന്നു. 2011-ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാര്‍ച്ച് ഒന്നിനു കൂടിയ മന്ത്രിസഭാ യോഗത്തിലാണു പദ്ധതിക്കുള്ള പണവും ഇടതുസര്‍ക്കാര്‍ നല്കിയത്. അഴിമതിയാണെങ്കില്‍ പിന്നെയെന്തിനാണ് പദ്ധതിക്ക് ഇടതുസര്‍ക്കാര്‍ പണം നല്കിയതെന്നു മുഖ്യമന്ത്രി ചോദിച്ചു.


കേസില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതിസ്ഥാനത്തില്ലെന്നും പുതിയ എഫ്ഐആര്‍ ഇടാന്‍ കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. ടൈറ്റാനിയം കേസില്‍ മൂന്നു പെറ്റീഷനുകളാണുണ്ടായിരുന്നത്. ആദ്യ പെറ്റീഷന്‍ 2005 ലാണു നല്കിയത്. തുടര്‍ന്നു രണ്ടു പരാതികള്‍ കൂടി ലഭിച്ചു. 2011 ജനുവരിയില്‍ ടൈറ്റാനിയം കേസില്‍ ഒരു എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ഇനിയും എഫഐആര്‍ എടുക്കുക എന്നുപറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ വിജിലന്‍സിനു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എളമരം കരീമാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കിയത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മറുപടിയെത്തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.