നിലവിലെ സ്കൂളില്‍ തുടരാമെന്നു ഭേദഗതി സര്‍ക്കുലര്‍
Thursday, February 11, 2016 12:54 AM IST
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷയ്ക്കിടെ ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഭേദഗതി വരുത്തി പുതിയ സര്‍ക്കുലര്‍ ഇറക്കി. സ്ഥലംമാറ്റം ലഭിച്ച അധ്യാപകര്‍ അവരെ വിടുതല്‍ ചെയ്ത സ്കൂളില്‍ നിര്‍ബന്ധമായും ഇന്നു റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍, പഴയ സ്കൂളിലേക്കു തിരിച്ചുപോകുന്നതിനു പ്രായോഗിക പ്രയാസങ്ങള്‍ നേരിടുന്ന അധ്യാപകര്‍ അവര്‍ നിലവില്‍ ജോലി ചെയ്യുന്ന സ്കൂളില്‍നിന്നു നിര്‍ബന്ധമായും വിടുതല്‍ വാങ്ങേണ്െടന്നാണ് ഇന്നലെ ഇറങ്ങിയ ഭേതഗതി സര്‍ക്കുലറില്‍ അറിയിച്ചിട്ടുള്ളത്. അധ്യാപകര്‍ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്നാണു സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളത്.

ഇത്തരത്തിലുള്ള അധ്യാപകര്‍ പരീക്ഷാസംബന്ധമായ തുടര്‍ മൂല്യനിര്‍ണയം, പ്രാക്ടിക്കല്‍ പരീക്ഷ സംബന്ധിച്ച ജോലികള്‍, ഇന്‍വിജിലേഷന്‍ തുടങ്ങിയ ജോലികള്‍ക്കു നിയോഗിക്കപ്പെടുന്ന സ്കൂളുകളില്‍ നിര്‍ബന്ധമായും ഹാജരാകണമെന്നും ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.


അധ്യാപക സ്ഥലംമാറ്റം സംബന്ധിച്ച് അന്തിമതീരുമാനം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അഭിപ്രായം കൂടി അറിഞ്ഞശേഷമേ കൈക്കൊള്ളുകയുള്ളെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍, ട്രൈബ്യൂണല്‍ ഇതുസംബന്ധിച്ചു തീരുമാനമൊന്നും പറയുന്നതിനു മുമ്പേ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയത് വിവാദമായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ആണ് അധ്യാപക സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലംമാറ്റത്തില്‍ ഉത്തരവിറങ്ങി. എന്നാല്‍ ചിലര്‍ കോടതിയെ സമീപിച്ചു.

തുടര്‍ന്നാണു സ്ഥലംമാറ്റം സംബന്ധിച്ച കേസ് ട്രൈബ്യൂണലിന്റെ പരിഗണനയിലേക്കു വന്നത്. ഇതിനിടയിലാണ് രണ്ടു തവണ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് സര്‍ക്കുലറുകള്‍ ഇറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.