പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയെ സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും
Tuesday, February 9, 2016 12:15 AM IST
കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷല്‍ കമ്മീഷന്‍ കേരള പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്തിനെ വിസ്തരിക്കും. ഇതിനായി അജിത്തിനു നോട്ടീസ് അയയ്ക്കാന്‍ കമ്മീഷന്‍ ജസ്റീസ് ജി. ശിവരാജന്‍ ഉത്തരവിട്ടു. സരിത എസ്. നായരെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുമതി തേടി കേരള പോലീസ് അസോസിയേഷന്‍ നല്‍കിയ അപേക്ഷ കമ്മീഷന്‍ സ്വീകരിച്ചു. നാളെ അസോസിയേഷന്റെ അഭിഭാഷകന് സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

ജി.ആര്‍. അജിത് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിന്റെ നടത്തിപ്പിലേക്ക് 40 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും താന്‍ 20 ലക്ഷം രൂപ നല്‍കിയെന്നും സരിത നായര്‍ നേരത്തെ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി കളവാണെന്നും താന്‍ സരിതയെ കാണുകയോ പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്നുമാണ് അജിത് പറയുന്നത്. ഈ വിഷയത്തിന്റെ നിജസ്ഥിതി കമ്മീഷനെ ബോധ്യപ്പെടുത്തുന്നതിനാണ് സരിതയെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുമതി തേടി അസോസിയേഷനുവേണ്ടി അഡ്വ. ജോര്‍ജ് പൂന്തോട്ടം മുഖേന ഇന്നലെ ഹര്‍ജി നല്‍കിയത്.

തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ.ജി. സുരേഷ്കുമാറിനെ കമ്മീഷന്‍ ഇന്നലെ വിസ്തരിച്ചു. ബിജു രാധാകൃഷ്ണനെ 2015 ഡിസംബര്‍ 10ന് രാവിലെ ഒന്‍പതിന് കമ്മീഷനില്‍ ഹാജരാക്കണമെന്നാവശ്യപ്പെടുന്ന കത്ത് തനിക്ക് എട്ടിനുതന്നെ ലഭിച്ചതായി സുരേഷ്കുമാര്‍ പറഞ്ഞു. ബിജുവിനെ കമ്മീഷന്‍ സിറ്റിംഗിനു കൊണ്ടുപോകാന്‍ ചുമതലയുള്ള എആര്‍ ക്യാമ്പിലെ അസിസ്റന്റ് കമന്‍ഡാന്റിനു നല്‍കിയ നിര്‍ദേശത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അവര്‍ അതു ചെയ്തോ എന്നു പരിശോധിക്കേണ്ടത് താനല്ല. ബിജു രാധാകൃഷ്ണനെ പത്തിന് രാവിലെ ഒന്‍പതിന് കമ്മീഷനില്‍ ഹാജരാക്കിയിരുന്നില്ല എന്നു താന്‍ പിന്നീട് മാധ്യമങ്ങളിലൂടെയാണു മനസിലാക്കിയതെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു.


രണ്ടു സിവില്‍ പോലീസ് ഓഫീസര്‍മാരുടെയും ഒരു മേല്‍നോട്ടക്കാരന്റെയും ചുമതലയിലാണ് ബിജുവിനെ വിവിധ കോടതികളിലേക്കു കൊണ്ടുപോയിരുന്നത്. രണ്ടു പേരുടെ മാത്രം സുരക്ഷയില്‍ കോയമ്പത്തൂര്‍ അടക്കമുള്ള കോടതികളില്‍ ബസിലും ട്രെയിനിലുമായി ബിജുവിനെ കൊണ്ടുപോയിട്ടുണ്ട്. എആര്‍ ക്യാമ്പില്‍ നിന്നു രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരാണു ജയില്‍ രജിസ്ററില്‍ ഒപ്പിട്ടശേഷം ബിജു രാധാകൃഷ്ണനെ ഏറ്റെടുത്തത്.

കൂടൂതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നോ എന്നതു സംബന്ധിച്ച വിവരം ഓഫീസ് രേഖകളിലില്ല. പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ വാഹനങ്ങളുടെ ദൌര്‍ലഭ്യം നിമിത്തം കൂടുതലായും ബസിലും ട്രെയിനിലുമാണ് ബിജുവിനെ കൊണ്ടുപോയിരുന്നത്.

കമ്മീഷന്റെ നിര്‍ദേശപ്രകാരം ജയില്‍ അധികൃതരുടെ അനുമതിയോടെ ബിജുവിനെ ജയിലില്‍ അതിസുരക്ഷാ വിഭാഗത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും ജയില്‍ സൂപ്രണ്ടിന്റെ മൊഴിയില്‍ പറയുന്നു. കമ്മീഷനില്‍ ഇന്നു സരിത നായര്‍ വീണ്ടും ഹാജരാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.