പോലീസ് അസോസിയേഷന്‍ നേതാവിനു പണം നല്‍കിയെന്നു വീണ്ടും സരിത
പോലീസ് അസോസിയേഷന്‍ നേതാവിനു പണം നല്‍കിയെന്നു വീണ്ടും സരിത
Tuesday, February 9, 2016 12:14 AM IST
കണ്ണൂര്‍: പോലീസ് അസോസിയേഷന്‍ നേതാവ് ജി.ആര്‍. അജിത്തിന് 20 ലക്ഷം രൂപ നല്‍കിയെന്ന ആരോപണം സരിത എസ്. നായര്‍ ആവര്‍ത്തിച്ചു. കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്പോണ്‍സര്‍ഷിപ്പിനായി 40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 20 ലക്ഷം നല്‍കി. സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്ന പ്രമേയം സമ്മേളനത്തില്‍ പാസാക്കാമെന്നും തനിക്ക് അനുകൂലമായ ഉത്തരവിറക്കാന്‍ സഹായിക്കാമെന്നും പരസ്യം നല്‍കാമെന്നും വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്നു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ സരിത പറഞ്ഞു.

പണം നല്‍കിയെന്ന ആരോപണത്തിനെതിരേ പോലീസ് അസോസിയേഷന്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അസോസിയേഷന് പണം നല്‍കിയെന്നു താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു സരിതയുടെ മറുപടി. അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ സ്പോണ്‍സര്‍ഷിപ്പിനായി ജി.ആര്‍. അജിത് തന്നെ സമീപിക്കുകയും അദ്ദേഹത്തിനു പണം നല്‍കുകയുമായിരുന്നുവെന്നു സരിത വിശദീകരിച്ചു.


സോളാര്‍ കേസ് പ്രത്യേക ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു സരിത ആവശ്യപ്പെട്ടു. തന്റെ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ സോളാര്‍ കമ്മീഷന് കൈമാറിയിട്ടുണ്ട്. കമ്മീഷനില്‍നിന്ന് ഏതു തരത്തിലുള്ള നീതിയാണ് തനിക്കു ലഭിക്കുന്നതെന്നതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടും.

രണ്ടു സോളാര്‍ തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് സരിത എത്തിയത്. ബിജു രാധാകൃഷ്ണന്‍ ഹാജരാകാത്തതിനാല്‍ കേസ് മറ്റൊരു ദിവസത്തേക്കു മാറ്റി. രണ്ടാമത്തെ കേസില്‍ സരിത ജാമ്യമെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.