കേരളത്തിലെ പോലീസ് സംവിധാനം രാജ്യത്തിനു മാതൃകയെന്നു ചെന്നിത്തല
കേരളത്തിലെ പോലീസ് സംവിധാനം രാജ്യത്തിനു മാതൃകയെന്നു ചെന്നിത്തല
Tuesday, February 9, 2016 12:24 AM IST
തിരുവനന്തപുരം: കേരളത്തിലെ പോലീസ് സംവിധാനം രാജ്യത്തിനാകെ മാതൃകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റകൃത്യങ്ങള്‍ തടയാനും പൊതുജനങ്ങള്‍ക്കു സുരക്ഷയൊരുക്കുന്നതിനും കേരള പോലീസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൂജപ്പുര എസ്എപി പരേഡ് ഗ്രൌണ്ടില്‍ പോലീസ് സേനയ്ക്കു പുതിയതായി വാങ്ങിയ 560 വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ് തശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ചരിത്രത്തിലാദ്യമായാണു സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പോലീസ് സേനയ്ക്കു വാഹനങ്ങള്‍ വാങ്ങുന്നത്. പോലീസ് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനു താഴേത്തട്ടില്‍ സൌകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഓരോ സ്റേഷനുകളിലും ആവശ്യമായ വാഹനങ്ങള്‍ അവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണു വാങ്ങിയിരിക്കുന്നത്. 2011 നു മുന്‍പ് വാങ്ങിയ കാലപ്പഴക്കം ചെന്ന മുഴുവന്‍ വാഹ നങ്ങളും മാറ്റി പുതിയവ നല്‍കും. മാവോയിസ്റ് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ആധുനിക സുരക്ഷാ സംവിധാനമുള്ള വാഹ നങ്ങള്‍ നല്‍കും.

കണ്‍ട്രോള്‍ റൂമുകള്‍ക്കും ഹൈറേഞ്ച് മേഖലയിലെ പോലീസ് സ്റേഷനുകള്‍ക്കും ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിനും അവര്‍ക്ക് അനുയോജ്യമായ വാഹനങ്ങളാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. 42.2 കോടി രൂപയാണ് വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ വകയിരുത്തിയത്. ഇതില്‍ അധികം വന്ന ഏഴു കോടി രൂപയും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കും. ഈ മാസം 20 മുതല്‍ കേരളത്തിലെ പോലീസ് സ്റേഷനുകളില്‍ പുതിയ വാഹനങ്ങള്‍ ഓടിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.


പോലീസ് സേനയില്‍ നാളുകളായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഭ്യന്തര വകുപ്പിനു സാധിച്ചു. 30 വര്‍ഷമായി പോലീസില്‍ ഉണ്ടായിരുന്ന സീനിയോറിറ്റി പ്രശ്നങ്ങള്‍ പരിഹരിച്ചു. സേനാംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കും. പോലീസ് സ്റേഷനുകളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ഇംപ്രസ്റ് മണി സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

ഡിജിപി ടി.പി. സെന്‍കുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എഡിജിപി എ. ഹേമചന്ദ്രന്‍, കമ്മീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍, ഐജി മനോജ് ഏബ്രഹാം, എഡിജിപി ബി. സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.